ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ; 34 കേസുകളിൽക്കൂടി ജാമ്യം കിട്ടിയാൽ എം.സി ഖമറുദ്ദീൻ എം.എൽ.എയ്ക്ക് ജയിൽ മോചിതനാകാം

കാഞ്ഞങ്ങാട്:ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എം.സി. ഖമറുദ്ദീൻ എം.എൽ.എ.യ്ക്ക് പുറത്തിറങ്ങണമെങ്കിൽ ഇനി 34 കേസുകളിൽ കൂടി ജാമ്യം കിട്ടണം. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ 20, കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ 13, തലശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഒന്ന് എന്നിങ്ങനെയാണ് ജാമ്യം കിട്ടാൻ ബാക്കിയായ കേസുകളുടെ കണക്ക്.
വ്യാഴാഴ്ച ഹൊസ്ദുർഗ് കോടതിയിൽനിന്ന് 14 കേസുകളിൽ ജാമ്യം ലഭിച്ചു. 27 ഹർജികളിന്മേലാണ് വാദം കേട്ടത്. ബാക്കി 13 എണ്ണത്തിൻമേൽ 30-ന് വിധി പറയും. ഈ കോടതിയിൽ ആകെ 91 കേസുകളാണുള്ളത്. ഇതുവരെ 71 എണ്ണത്തിൽ ജാമ്യം കിട്ടി. കാസർകോട് കോടതിയിൽ 30 കേസുകളുള്ളതിൽ 17 എണ്ണത്തിൽ ജാമ്യം കിട്ടി. ബാക്കി 13 എണ്ണത്തിൽ ജാമ്യഹർജി നൽകി. കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് 23 കേസുകളാണ്. കണ്ണൂർ, തലശ്ശേരി കോടതികളിൽ ഒരെണ്ണം വീതവും ബാക്കി പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ്. കണ്ണൂർ ജില്ലയിലെ കേസുകളിൽ തലശ്ശേരി കോടതിയിലെ ഒരെണ്ണത്തിന് മാത്രമേ ജാമ്യം കിട്ടാൻ ബാക്കിയുള്ളൂ.
പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) കണക്കനുസരിച്ച് 155 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 144 എണ്ണത്തിലാണ് റിമാൻഡ് രേഖപ്പെടുത്തിയത്. മൂന്നെണ്ണത്തിൽ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഈ ജാമ്യ ഉത്തരവിന്റെ പകർപ്പ് കൂടിവെച്ചാണ് കീഴ്ക്കോടതിയിലെ എല്ലാ കേസുകളിലും ജാമ്യഹർജി നൽകിയത്. റിമാൻഡ് ഉത്തരവിന്റെ പകർപ്പ് നോക്കിയും ജയിലിലെത്തി അന്വേഷിച്ചുമാണ് ഖമറുദ്ദീന്റെ അഭിഭാഷകർ കേസുകളുടെ യഥാർഥ കണക്ക് ശേഖരിക്കുന്നത്. ഒരു ഗ്രൂപ്പായി ഹർജി നൽകുകയും അതിനെല്ലാം ജാമ്യം ലഭിക്കുകയും ചെയ്യുമ്പോൾ, ഇപ്പുറത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് എസ്.ഐ.ടി. ഈ ആഴ്ച മാത്രം രണ്ട് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
ഒരാഴ്ചകൂടി കഴിഞ്ഞാൽ എം.എൽ.എ. ജയിലിലായിട്ട് 90 ദിവസമാകും. അതിനിടയിൽ കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയില്ലെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന സൂചന. വിവിധ കേസുകളുടെ കാര്യമെടുക്കുമ്പോൾ പല അറസ്റ്റുകളിലും 90 ദിവസം പൂർത്തിയാകുന്നത് വെവ്വേറെ തീയതികളിലാണ്. മുഴുവൻ കേസുകളും സമാനമാണെന്ന് വാദിച്ച് ബാക്കിയുള്ള കേസുകളിൽ ഈ 90 ദിവസത്തിന്റെ ആനുകൂല്യം എടുത്തുകാട്ടുമെന്ന് ഖമറുദ്ദീന്റെ അഭിഭാഷകർ പറഞ്ഞു.

