പിണറായിക്കെതിരായ പരാമര്‍ശം ജാതിവെറിയല്ല, ചെന്നിത്തലയുടെ പ്രതികരണം വേദനിപ്പിച്ചു-സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘ചെത്തുകാരന്റെ മകൻ’ പരാമർശം ജാതിവെറിയല്ലെന്ന് കോൺഗ്രസ് എം.പി. കെ. സുധാകരൻ.
പിണറായിക്കെതിരായ പരാമർശം നടത്തിയത് പാർട്ടിക്കു വേണ്ടിയാണ്. പരാമർശം ഒഴിവാക്കേണ്ടിയിരുന്നു എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചു.
ഇന്നലെ ചെന്നിത്തലയോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നിട്ടും പരാമർശം
ഒഴിവാക്കേണ്ടിയിരുന്നു എന്ന ചെന്നിത്തലയുടെ ഇന്നത്തെ പ്രതികരണം തന്നോടു കാണിച്ച അനീതിയാണ്. അദ്ദേഹം തെറ്റാണ് പറഞ്ഞത്. അത് പറയാൻ പാടില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പാർട്ടിക്കും പ്രതികരണ ശേഷിയില്ലെന്നും സുധാകരൻ പറഞ്ഞു. തന്നെ കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാം പരാമർശം ചിലർ വിവാദമാക്കിയതെന്നും സുധാകരൻ പറഞ്ഞു.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.
ചെത്തുകാരന്റെ കുടുംബത്തിൽനിന്നു വന്ന് സഞ്ചരിക്കാൻ ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതിൽ അഭിമാനിക്കുകയാണോ അപമാനം തോന്നുകയാണോ വേണ്ടതെന്ന് സി.പി.എം. പ്രവർത്തകർ ആലോചിക്കണമെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.

