ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 88.83, ഇനിയും കൂടിയേക്കാം

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും ഇന്ധന വില കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് വർധനവുണ്ടായത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 ഡീസലിന് 82.96 രൂപയായും ഉയർന്നു.
പുതുവർഷം പിറന്ന ശേഷം ലിറ്റിന് 2.96 രൂപയുടെ വർധനയാണ് പെട്രോളിനുണ്ടായിട്ടുള്ളത്. ഡീസലിന് 3.13 രൂപയുടെ വർധനയും. വ്യാഴാഴ്ച കൊച്ചിയിൽ പെട്രോളിന് 86.81 രൂപയും ഡീസലിന് 81.03 രൂപയുമാണ് നിരക്ക്. ഫെബ്രുവരി ഒന്നുമുതൽ സി.എൻ.ജി. (പ്രകൃതി വാതകം) യുടെ വിലയും കൂടി. കിലോയ്ക്ക് രണ്ടുരൂപ വർധിച്ച് 59.50 രൂപയാണ് നിലവിലെ നിരക്ക്.
വ്യാഴാഴ്ച ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ (എൽ.പി.ജി.) വില സിലിൻഡറിന് 25 രൂപയാണു വർധിച്ചത്. ഇതോടെ കൊച്ചിയിൽ വില 726 രൂപയായി. പാചകവാതക വിലയിൽ നൽകിയിരുന്ന സബ്സിഡി അടുത്തിടെ പൂർണമായും നിർത്തിയിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ സിലിൻഡറിന് കഴിഞ്ഞദിവസം 191 രൂപ കൂട്ടിയിരുന്നു. അതിൽ ആറുരൂപ കുറച്ചു. ഇപ്പോൾ 1522.50 രൂപയാണ്.
ദിനംപ്രതി ഉയരുന്ന ഇന്ധനവില ഓട്ടോ-ടാക്സി മേഖല മുതൽ മത്സ്യബന്ധന മേഖലയെ വരെ പ്രതിസന്ധിയിലാക്കി. മണ്ണെണ്ണ വില ഉയർന്നതിനാൽ മത്സ്യബന്ധനം ലാഭകരമല്ലാത്തതിനാൽ പലരും കടലിൽ പോകാത്ത അവസ്ഥയാണ്. റേഷൻ മണ്ണെണ്ണയുടെ വിലയും കൂടി. ലിറ്ററിന് മൂന്നുരൂപയാണു കൂടിയത്. ജനുവരിയിൽ ലിറ്ററിന് 34 ആയിരുന്നത് ഫെബ്രുവരിയിൽ 37 ആയി. മൂന്നുമാസത്തിനുള്ളിൽ ലിറ്ററിന് എട്ടുരൂപയുടെ വർധന. ഒറ്റയടിക്ക് ഇത്രയുംവർധന ചരിത്രത്തിലാദ്യം. മണ്ണെണ്ണ വില സബ്സിഡി ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്.
നീല, വെള്ള കാർഡുടമകൾക്ക് മണ്ണെണ്ണ നൽകാൻ ഇപ്പോൾ കേന്ദ്രം നൽകുന്ന വിഹിതംകൊണ്ട് തികയുന്നില്ല. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വർഷത്തിൽ നാലു പാദങ്ങളായിട്ടാണ് അനുവദിക്കാറ്.
പൊതുവിതരണ സംവിധാനത്തിൽ വിതരണം ചെയ്യാനുള്ള മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ മീൻപിടിത്ത ആവശ്യത്തിനും മറ്റും നൽകുന്നതിന് സബ്സിഡിയില്ലാത്ത മണ്ണെണ്ണ കൂടുതലായി ഇപ്പോൾ സംസ്ഥാനം കേന്ദ്രത്തിൽനിന്നു വാങ്ങുകയാണു ചെയ്യുന്നത്. ഈ വർഷം 15,000 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് ഇങ്ങനെ അനുവദിച്ചത്.
നിലവിലെ വിലക്കയറ്റം തുടർന്നാൽ പുതിയ റെക്കോഡുകളിലേക്ക് ഇന്ധനവിലയെത്തും. അന്താരാഷ്ട്ര വിപണിയിൽ അംസ്കൃത എണ്ണയുടെ വില കൂടിയതാണ് വിലവർധനയ്ക്കു കാരണമായി പറയുന്നത്. ഇനിയും വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

