18 മണിക്കൂറില്‍ 25.54 കി.മി റോഡ് നിര്‍മ്മിച്ചു; റെക്കോഡ് നേട്ടം പങ്കുവച്ച് കേന്ദ്രമന്ത്രി ഗഡ്കരി

ന്യൂഡൽഹി: 25.54 കിലോമീറ്റർ റോഡ് 18 മണിക്കൂറുകൊണ്ട് നിർമിച്ച് ദേശീയപാതാ അതോറിറ്റി. വിജയ്പുർ മുതൽ സോലാപുർ വരെയുള്ള നാലുവരി പാതയുടെ ഒരുവരിയാണ് റെക്കോർഡ് സമയത്തിനുള്ളിൽ പണിതീർത്തത്. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചതായി ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ വ്യക്തമാക്കി.
റോഡ് നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്ക് നന്ദി അറിയിച്ചുകൊണ്ട് നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു. അഞ്ഞൂറോളം കരാർ ജീവനക്കാരാണ് ഇതിനായി കഠിനാധ്വാനം ചെയ്തത്. ബാക്കിയുള്ള ദേശീയപാതാ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും 2021 ഒക്ടോബറോടെ ഇത് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു-ചിത്രദുർഗ-വിജയപുര-സോലാപുർ-ഔറംഗബാദ്-ദൂലെ-ഇന്തോർ-ഗ്വാളിയോർ ഗതാഗത ഇടനാഴിയാണ് നിർമാണം നടക്കുന്നത്. 110കിലോ മീറ്ററാണ് ഈ പാതയുടെ ദൈർഘ്യം.

