ഇന്ധന വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ആലോചന, എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ന്യൂഡൽഹി : എക്സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എണ്ണവിലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം അന്താരാഷ്ട്ര വിപണിയിൽ കാര്യമായ കുറവുണ്ടായിരുന്നു. പക്ഷേ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തിൽ എക്സൈസ് നികുതി വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നത് ഈ വർധനവ് മൂലം തടയപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരും മറ്റും ചൂണ്ടിക്കാണിച്ചത്.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്സൈസ് നികുതി ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് നിർണായകമായ ചർച്ചകൾ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിച്ചിട്ടുണ്ടെന്നാണ് വിവരം.
പൊതുമേഖലാ എണ്ണക്കമ്പനികൾ, ചില സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് ചർച്ച നടത്തിയതെന്ന കാര്യം വ്യക്തമല്ല. എണ്ണ വില കുറയ്ക്കണമെങ്കിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നികുതി വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് എത്ര വേഗത്തിൽ ഇത് നടപ്പാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. പക്ഷേ ഇക്കാര്യത്തിൽ നിർണായ നീക്കം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.

