മ്യാൻമറിൽ പ്രക്ഷോഭകർക്ക് നേരെ വെടിവയ്പ്; 8 മരണം

MARCH 12, 2021 04:04 AM IST
SHARE
യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കു നേരെ നടത്തിയ വെടിവയ്പിൽ 8 മരണം. അധികാരത്തിലിരുന്നപ്പോൾ നാഷനൽ ലീഗ് ഫോർ ഡമോക്രസി നേതാവു കൂടിയായ ഓങ് സാൻ സൂ ചി 6 ലക്ഷം ഡോളറും സ്വർണവും കോഴയായി വാങ്ങിയെന്ന് ഇതിനിടെ പട്ടാള ഭരണകൂടം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. സൂ ചിയുടെ മേൽ കൂടുതൽ ഗുരുതരമായ കുറ്റം ചുമത്തുകയാണു ലക്ഷ്യമെന്നു കരുതുന്നു.
ജനാധിപത്യ പ്രക്ഷോഭകർക്കു നേരെ സൈന്യം നടത്തുന്ന അക്രമത്തെ അപലപിക്കുകയും ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതല്ലാതെ പട്ടാള അട്ടിമറിക്കെതിരെ യോജിച്ച പ്രമേയം കൊണ്ടുവരാൻ യുഎൻ രക്ഷാസമിതിക്കു കഴിഞ്ഞില്ല.
അട്ടിമറിയെ അപലപിക്കുകയും അനന്തര നടപടിയെടുക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്യുന്ന പ്രമേയം കൊണ്ടുവരുന്നതിനെ ചൈന, ഇന്ത്യ, റഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ എതിർത്തു. ഇതിനിടെ, പട്ടാള ഭരണകൂടത്തിന്റെ മേധാവി മിൻ ഓങ്ങിന്റെ മക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് യുഎസ് വിലക്കേർപ്പെടുത്തി. ജനങ്ങൾക്കെതിരെ പട്ടാളം യുദ്ധമുറകളാണ് സ്വീകരിക്കുന്നതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ആരോപിച്ചു.

