KSDLIVENEWS

Real news for everyone

കല്യോട്ട് ഇരട്ടക്കൊല: സി.പി.എം. ലോക്കൽ കമ്മിറ്റിയംഗത്തെ ചോദ്യം ചെയ്തു

SHARE THIS ON

പെരിയ: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്യോട്ട് ഏച്ചിലടുക്കത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തോടെ ഏച്ചിലടുക്കത്തെ സി.പി.എം ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്യാനെത്തുകയായിരുന്നു. അടഞ്ഞുകിടന്ന ഓഫീസ് പാര്‍ട്ടി ഭാരവാഹികളെ വിളിച്ചുവരുത്തി തുറപ്പിക്കുകയും തുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തു. ഇരട്ടക്കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നതും ഘാതകസംഘം ഒത്തുകൂടിയതും ഈ ഓഫീസിലാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സി.പി.എം പ്രാദേശികനേതാക്കളെയും പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് കല്ല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്‍ ഉള്‍പ്പെടെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ഗൂഡാലോചനയില്‍ സി.പി.എമ്മിന്റെ ചില പ്രമുഖ നേതാക്കള്‍ പങ്കെടുത്തുവെന്ന പരാതി സംബന്ധിച്ചാണ് സി.ബി.ഐ പ്രധാനമായും അന്വേഷണം നടത്തുന്നത്. ചട്ടഞ്ചാലിലെ സി.പി.എം ഉദുമ ഏരിയാകമ്മിറ്റി ഓഫീസിലും ഉദുമയിലെ പഴയ ഏരിയാകമ്മിറ്റി ഓഫീസിലും സി.ബി.ഐ സംഘം കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!