വിദ്യാർഥിനിയെ വെടിവച്ച് കൊന്ന കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്

ഫരീദാബാദ് (ഹരിയാന)∙ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുത്ത വിദ്യാർഥിനി കോളജിനു മുന്നിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഫരീദാബാദ് ബല്ലഭ്ഗർഗ് അഗർവാൾ കോളജ് വിദ്യാർഥിനി നികിത തോമർ (20) ആണു കൊല്ലപ്പെട്ടത്. നികിതയുടെ സഹപാഠിയായിരുന്ന തൗസീഫ്, സുഹൃത്ത് രഹാൻ എന്നിവരെയാണ് ഫരീദാബാദ് കോടതി വെള്ളിയാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
രണ്ടു പേർക്കുമെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയും രണ്ടു പേർക്കും ആയുധവും നൽകിയ മുഹമ്മദ് അസ്റുദ്ദീനെ കോടതി കുറ്റവിമുക്തനാക്കി. പരീക്ഷ കഴിഞ്ഞു കോളജിൽനിന്നു പുറത്തേക്കു വന്ന നികിതയെ 2020 ഒക്ടോബർ 26 നാണ് കോളജിന് പുറത്ത് വെടിവച്ച് കൊന്നത്.
നികിതയെ നിർബന്ധിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് മുൻ എംഎൽഎയുടെ കൊച്ചുമകനാണു തൗസീഫ്. 2018ൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കുടുംബം നൽകിയ പരാതി മൂലം മെഡിസിൻ പഠനം മുടങ്ങിയതിൽ തൗസീഫ് അസ്വസ്ഥനായിരുന്നു.
English Summary: Nikita Tomar murder case convicts sentenced to life imprisonment

