കടൽത്തീരത്ത് പന്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട കുട്ടിയെ കാണാതായി; രാത്രി വൈകിയും തിരച്ചിൽ.

കാഞ്ഞങ്ങാട് ∙ കൂട്ടുകാർക്കൊപ്പം കടൽ തീരത്ത് പന്ത് കളിക്കുന്നതിനിടെ തിരയിൽ പെട്ട വിദ്യാർഥിയെ കാണാതായി. മീനാപ്പീസ് ബല്ലാകടപ്പുറം വടകര മുക്കിലെ സക്കറിയയുടെ മകൻ അജ്മലിനെ (14) ആണ് കാണാതായത്. ഇന്നലെ വൈകിട്ട് ബല്ലാകടപ്പുറത്താണ് സംഭവം. അജ്മൽ ഉൾപ്പെടെ ആറ് പേരാണ് തീരത്ത് പന്ത് കളിക്കാൻ ഇറങ്ങിയത്. കടലിലേക്ക് തെറിച്ച പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. അജാനൂർ ക്രസന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളായ മനോജ് (കൊട്ടൻ), നന്ദു, മഹേഷ്, ലക്ഷ്മണൻ, സജിത്ത് എന്നിവർ ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
ഇരുട്ടിയതോടെ അഗ്നിരക്ഷാസേന അസ്ക ലൈറ്റ് തെളിച്ച് തിരച്ചിലിന് സഹായം നൽകി. ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഗോവയിൽ നിന്നു രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച പത്തു പേരും മറ്റു 20 മത്സ്യ തൊഴിലാളികളും കടലിൽ രാത്രി വൈകിയും തിരച്ചിൽ നടത്തുകയാണ്. ഫിഷറീസിന്റെ രക്ഷാബോട്ടും കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്.

