യു.എ.ഇയുടെ ‘ഭക്ഷണപൊതി’ വിതരണ പദ്ധതി: എം.എ. യൂസുഫലി രണ്ട് കോടി രൂപ നല്‍കി

ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘100 മില്യൺ മീൽസ്’ പദ്ധതിയിലേക്ക് 10 ലക്ഷം ദിർഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ഇതിലൂടെ പത്ത് ലക്ഷം പേരിലേക്ക് ഭക്ഷണമെത്തും. റമദാനിൽ 20 രാജ്യങ്ങളിലുള്ളവർക്ക് പത്ത് കോടി ഭക്ഷണപൊതികൾ എത്തിക്കുന്ന പദ്ധതിയാണിത്. റമദാൻ മാസത്തോടനുബന്ധിച്ച് കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും വ്യക്തികൾക്കും സഹായഹസ്തം നൽകാൻ ലക്ഷ്യമിടുന്ന ‘100 മില്യൺ മീൽസ്’ പദ്ധതി വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ് ദുരിതത്താൽ വലയുന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചാണ് പദ്ധതി. കഴിഞ്ഞ വർഷം ’10 മില്യൺ മീൽസ്’ (ഒരു കോടി ഭക്ഷണപൊതി) പ്രഖ്യാപിച്ചപ്പോഴും യൂസഫലി പത്ത് ലക്ഷം ദിർഹം സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിെൻറ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബൽ ഹാർട്ട് സെൻറർ നിർമ്മാണത്തിന് 30 ദശലക്ഷം ദിർഹമും നൽകിയിരുന്നു.

