തറ പൊളിച്ച് കൊടി നാട്ടിയ സംഭവം: എട്ട് ഡി.വൈ.എഫ്.ഐ.ക്കാർക്കെതിരേ കേസ്

കാഞ്ഞങ്ങാട്:അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപൻ, സുജിത്ത്, കിട്ടു എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയുമാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാൻ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.https://37ff107ee98697992dff6c702a7278f0.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണിതെന്നും വീടുനിർമാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്ഥലം ഉടമ വി.എം. റാസിഖ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ, സി.പി.എം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നുവെന്നും അത് കൊടുക്കാത്തതിന്റെ വിരോധം തീർത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്ലിം ലീഗ് പ്രവർത്തകനുമായ അഷറഫ് കൊളവയലും പറയുന്നത്. എന്നാൽ ഇക്കാര്യം ഇവർ പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ പറഞ്ഞിട്ടില്ല. അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടേയില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ വാദം. അതിനിടെ, ഇതു വയൽഭൂമിയാണെന്നും നിർമാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടർക്ക് പരാതി നൽകി.
ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും
കാഞ്ഞങ്ങാട്: തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും. യൂത്ത് ലീഗ് നേതാവ് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവർത്തകർ ഡി.വൈ.എഫ്.ഐ.ക്കാർ വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകൾ എടുത്തുമാറ്റി. കല്ലെടുത്ത് മാറ്റാൻ പ്രദേശത്തെ മുസ്ലിം ലീഗുകാരുമെത്തി. ഉമേശൻ കാട്ടുകുളങ്ങര, ഇസ്മയിൽ ചിത്താരി എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി ഡി.വൈ.എഫ്.ഐ. നടപടിയിൽ പ്രതിഷേധിച്ചു.https://37ff107ee98697992dff6c702a7278f0.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ജാഫർ ഉൾപ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് വീട്ടുടമസ്ഥൻ റാസിഖിനെയും ഇദ്ദേഹത്തിന്റെ സഹോദരൻ മുസ്ലിം ലീഗ് പ്രവർത്തകൻ അഷറഫ് കൊളവയലിനെയും ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു
പ്രതിഷേധിച്ചത്
വയൽ നികത്തി വീട് നിർമിക്കുന്നതിനെതിരേ-ഡി.വൈ.എഫ്.ഐ.https://37ff107ee98697992dff6c702a7278f0.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
കാഞ്ഞങ്ങാട്: വയൽ നികത്തി വീട് നിർമിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരേ നാട്ടുകാരിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. വയൽ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. മഴക്കാലത്ത് പരിസരപ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് ഇടയാക്കും. വീട് നിർമിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയിൽ ചെമ്മണ്ണിട്ട് നിറയ്ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിർമാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു

