കോവിഡ് ഭീതിയിൽ ആരുമടുത്തില്ല; അമ്മയുടെ മൃതദേഹത്തിനരികെ ആഹാരമില്ലാതെ കുരുന്ന്

പുണെ∙ വാടകവീട്ടിൽ മരണമടഞ്ഞ അമ്മയുടെ ജീവനറ്റ ശരീരത്തിനരികിൽ ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ രണ്ട് ദിവസത്തിലേറെ കഴിഞ്ഞ് 18 മാസം പ്രായമായ ആൺകുഞ്ഞ്. കോവിഡ് ഭയന്ന് ആളുകൾ പിന്മാറിയതോടെ ആഹാരം നൽകിയത് വനിതാ പൊലീസാണ. കോവിഡ് മരണങ്ങൾ വ്യാപകമായ പുണെയിൽ നടന്ന സംഭവം ആരുടേയും കണ്ണ് നനയിക്കും. അമ്മയും കുഞ്ഞുമടങ്ങിയ കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ അമ്മ മരണപ്പെട്ടു. എന്നാൽ കോവിഡ് ഭയം മൂലം സഹായത്തിന് ആരും തയാറായില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ മൃതദേഹത്തിന്റെ ഗന്ധം രൂക്ഷമായതോടെ വീട്ടുടമ പിംപ്രി ചിഞ്ച്വാഡ് മേഖലയിലെ പൊലീസിനെ വിളിച്ചു മരണവിവരം അറിയിച്ചു. ഇതേത്തുടർന്ന് വീട്ടിലെത്തിയ പൊലീസാണ് ഹൃദയഭേദകമായ കാഴ്ചയ്ക്ക് സാക്ഷിയായത്. കോവിഡ് ബാധിക്കുമെന്ന് ഭയന്ന് മൃതദേഹത്തിന് സമീപം പോവാൻ ആരും തയാറായില്ല. സമീപവാസികൾ കുട്ടിയെ എടുക്കാൻ തയാറാകാതിരുന്നതോടെ പൊലീസ് കോൺസ്റ്റബിൾമാരായ സുശീല ഗഭാലേയും രേഖ വാസെയുമാണ് കുട്ടിക്ക് പാൽ നൽകിയത്. ‘ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ. എന്റെ സ്വന്തം കുട്ടിയെപ്പോലെയാണ് എനിക്കപ്പോൾ തോന്നിയത്. കുട്ടി വളരെ വേഗത്തിലാണ് പാൽ കുടിച്ചത്. വല്ലാതെ വിശന്നിട്ടുണ്ടാവണം,’ സുശീല പറയുന്നു. അമ്മയുടെ പോസ്റ്റ്മോർട്ടം ഫലം ഇനിയും പുറത്തുവന്നിട്ടില്ല. കോവിഡ് ബാധിച്ചിരുന്നോയെന്നും സ്ഥിരീകരണമില്ല. കുഞ്ഞിനു പാലും ബിസ്ക്കറ്റും നൽകിയതിന് ശേഷം സമീപമുള്ള സർക്കാർ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ കൊണ്ടുപോയി. കുട്ടിയുടെ ഫലം നെഗറ്റീവായതിനെത്തുടർന്ന് സർക്കാർ ശിശുഭവനത്തിലേക്ക് മാറ്റി. English Summary: Baby Starved For 2 Days As Mother Lay Dead, No One Helped Fearing Covid

