പാലക്കാട്ട് ഇ. ശ്രീധരന് മുന്നില്‍; തൃത്താലയില്‍ കടുത്ത പോരാട്ടം, പട്ടാമ്പിയില്‍ യുഡിഎഫിന് ലീഡ്

പാലക്കാട്: പതിനഞ്ചാം നിയമസഭയിലേക്കുള്ള വിധിയെഴുത്തിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ഇ. ശ്രീധരൻ മുന്നിൽ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ 2700 വോട്ടുകൾക്കാണ് എൻ.ഡി.എ. ലീഡ് ചെയ്യുന്നത്. രാവിലെ തപാൽ വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ ഷാഫി പറമ്പലിനെ പിന്നിലാക്കി മണ്ഡലത്തിൽ ശ്രീധരൻ ലീഡ് നില വർധിക്കുന്നതാണ് കാഴ്ച.
നിലവിൽ ജില്ലയിലെ 12 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽ.ഡി.എഫാണ് മുന്നിൽ. തൃത്താലയിൽ വി.ടി. ബൽറാമും എം.ബി. രാജേഷും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 44 വോട്ടുകൾക്ക് സിറ്റിങ് എം.എൽ.എ. ബൽറാമിനെ പിന്നിലാക്കി രാജേഷ് മുന്നിട്ടു നിൽക്കുകയാണ്. അതേസമയം പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനെ പിന്നിലാക്കി യു.ഡി.എഫ്. സ്ഥാനാർഥി റിയാസ് മുക്കോളി 118 വോട്ടുകൾക്ക് മുന്നിലാണ്. .
ചിറ്റൂരിൽ മന്ത്രി കൃഷ്ണൻകുട്ടി 3000-ത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്. മലമ്പുഴയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എ. പ്രഭാകരൻ 1500-ലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ ഷൊർണൂർ, ഒറ്റപ്പാലം, നെൻമാറ, ആലത്തൂർ മണ്ഡലങ്ങളിലും ഇടതിന് തന്നെയാണ് ആധിപത്യം. മണ്ണാർക്കാട് യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.

