വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർഥിയും മരണത്തിന് കീഴടങ്ങി. കാരക്കണ്ടി ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് (13) ആണ് വെള്ളിയാഴ്ച പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ മുരളി (16), അജ്മല്‍ (14) എന്നിവർ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയിരുന്നു. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ 22നായിരുന്നു സംഭവം. ഉച്ചക്ക് ഷെഡ്ഡിനുള്ളില്‍നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്

