വെടിനിർത്തൽ കരാർ വന്ന് മണിക്കൂറുകൾക്കകം മസ്ജിദുൽ അഖ്സയിൽ ജുമുഅക്ക് എത്തിവർക്ക് നേരെ ഇസ്രായേൽ അക്രമം

ജറൂസലം: ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷവും ഇസ്രായേൽ അതിക്രമം. അൽ അഖ്സ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും വിജയാഘോഷത്തിനും എത്തിയ ഫലസ്തീനികൾക്ക് നേരെയാണ് ഇസ്രായേൽ പൊലീസ് അക്രമം അഴിച്ചുവിട്ടത്.
20 ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്റ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹമാസും ഇസ്രായേൽ സർക്കാരും തമ്മിലുള്ള വെടിനിർത്തലിനെ തുടർന്ന് ഫലസ്തീനിൽ ഉടനീളം ആഹ്ലാദ പ്രകടനം നടന്നിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വിജയാഘോഷത്തിനായി സംഘടിച്ച ഫലസ്തീനികൾക്ക് നേരെയാണ് ഇസ്രായേൽ പൊലീസ് കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചത്.
“മസ്ജിദുൽ അഖ്സയിൽ ഒത്തുകൂടിയവർ മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും വിജയം ആഘോഷിക്കുകയായിരുന്നു. ഇതിനിടെയാണ് കോമ്പൗണ്ടിനടുത്തുണ്ടായിരുന്ന ഇസ്രായേൽ പൊലീസ് സംഘം പള്ളിവളപ്പിലേക്ക് കയറി ഗ്രനേഡുകളും കണ്ണീർവാതക ഷെല്ലുകളും ജനക്കൂട്ടത്തിന് നേരെ പ്രയോഗിച്ചത്” -അൽ ജസീറ റിപ്പോർട്ടർ ഇമ്രാൻ ഖാൻ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് ഗസ്സയിൽ ഇസ്രയേലും പലസ്തീൻ ചെറുത്ത് നിൽപ് പ്രസ്ഥാനങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഈജിപ്താണ് ഇതിന് മധ്യസ്തത വഹിച്ചത്. ഇതിനുപിന്നാലെ വിജയം ആഘോഷിക്കാൻ ഗസ്സ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമുള്ള ആയിരക്കണക്കിന് ഫലസ്തീനികൾ തെരുവുകളിലേക്ക് ഒഴുകി. ഫലസ്തീൻ, ഹമാസ് പതാകകളുമായി പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും ആളുകൾ പ്രകടനം നടത്തി.
11 ദിവസം നീണ്ടുനിന്ന ഇസ്രായേൽ അതിക്രമത്തിൽ 66 കുട്ടികളടക്കം 243 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങളും വീടുകളും വിദ്യാലയങ്ങളും റോഡുകളും തകർന്ന് തരിപ്പണമായി. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 12 പേരാണ് കൊല്ലപ്പെട്ടത്.

