ലക്ഷദ്വീപില്‍ വീണ്ടും അറസ്റ്റ്; യാത്രാനിയന്ത്രണം സംബന്ധിച്ച കരട് തയ്യാറാക്കാന്‍ പ്രത്യേക സമിതി

കവരത്തി: ലക്ഷദ്വീപിൽ കളക്ടർക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തിൽ 12 പേർ കൂടി അറസ്റ്റിലായി.കഴിഞ്ഞ ദിവസം കളക്ടർ എസ്.അസ്കർ അലി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് ദ്വീപിൽ പ്രതിഷേധം നടന്നിരുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്കുണ്ട്. അതിനാൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്താണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേർ റിമാൻഡിലാണ്. ജാമ്യമില്ലാവകുപ്പുകളാണ് ഇപ്പോൾ അറസ്റ്റിലായവർക്കെതിരേയും ചുമത്തിയിരിക്കുന്നത്.
ലക്ഷദ്വീപിലേക്കുളള യാത്രക്ക് നിരോധനം വരുന്നതായും റിപ്പോർട്ട് ഉണ്ട്. യാത്ര സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരുന്നതിനുളള കരട് രൂപം തയ്യാറാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ആറംഗം കമ്മിറ്റി രൂപീകരിച്ചുകൊണ്ടുളള ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കി. ഇന്നലെയാണ് ഇത്സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
കപ്പൽ,വിമാന യാത്രകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ആദ്യ യോഗം ജൂൺ അഞ്ചിന് നടക്കും. തുടർന്ന് കൂടിയാലോചനകൾ നടത്തി ഏതുതരത്തിൽ നിയന്ത്രണം കൊണ്ടുവരണം എന്ന കാര്യങ്ങളിൽ വ്യക്തത വരുത്തി 15-ാം തിയതിയോടെ നിയമം നടപ്പിലാക്കാനാണ് തീരുമാനം.

