യൂറോ കപ്പ്; ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്പെയ്നും ക്രൊയേഷ്യയും നേര്‍ക്കുനേര്‍

കോപ്പൻഹേഗൻ: യൂറോ കപ്പിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് സ്പെയ്ൻ ക്രൊയേഷ്യയെ നേരിടും. ഇക്കുറി യൂറോ കപ്പിൽ സ്പെയിനും ക്രൊയേഷ്യയും ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് താളം കണ്ടെത്തിയത്. സ്പെയിൻ സ്ലോവാക്യയെ 5-0ത്തിന് തകർത്തുവിട്ടപ്പോൾ ക്രൊയേഷ്യ സ്കോട്ട്ലൻഡിനെ 3-1 ന് തോൽപ്പിച്ചു. ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ക്ലച്ചുപിടിച്ചത്. മുന്നിൽനിന്ന് നയിച്ച നായകൻ ലൂക്ക മോഡ്രിച്ചിന്റെ മികവാണ് ടീമിന് തുണയായത്. അന്ന് ഗോളടിച്ച ഇവാൻ പെരിസിച്ച് കോവിഡ് ബാധിതനായി കളിക്കാതിരിക്കുന്നത് ടീമിന് തിരിച്ചടിയാകും. ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായാണ് സ്പാനിഷ് നിര പ്രീ-ക്വാർട്ടറിലെത്തിയത്. പന്തടക്കത്തിലും മറ്റും മുന്നിലായിരുന്നെങ്കിലും ഗോളടിക്കുന്നതായിരുന്നു ലൂയിസ് എന്റിക്വെയുടെ ടീമിന്റെ പ്രശ്നം. അവസാന മത്സരത്തിൽ അതിനു പരിഹാരം ഉണ്ടായി.

