KSDLIVENEWS

Real news for everyone

കൊയിലാണ്ടി തട്ടിക്കൊണ്ടുപോകൽ; അഷ്റഫിനെ വിട്ടയച്ചു, ചെറിയ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

SHARE THIS ON

കോഴിക്കോട്: കൊയിലാണ്ടി തട്ടിക്കൊണ്ട് പോകൽ അഷ്റഫിനെ വിട്ടയച്ചു. കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെ ഇറക്കി വിടുകയായിരുന്നു. ചെറിയ പരിക്കുകൾ അഷ്റഫിന്റെ ശരീരത്തിലുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ദ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഊരള്ളൂരിൽ വെച്ച് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. പരിശോധനയ്ക്ക് ശേഷം പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യും.

പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ട് പോയത് കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് കിട്ടിയ സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച്  അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.

അതിരാവിലെയായതിനാൽ അയൽക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്റഫിന്‍റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്റഫിനെതിരെ കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്വർണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദില്‍ നിന്ന്  രണ്ട് കിലോയോളം സ്വര്‍ണ്ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.

കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണ്ണം  വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം തന്‍റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവെഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. 

തട്ടിക്കൊണ്ട് പോകാനായി സംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ലോറിയുടെ നമ്പറാണിത്. രാമനാട്ടുകര സംഭവത്തിന് ശേഷവും കോഴിക്കോട് മേഖലയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം സജ്ജീവമാണെന്ന സൂചനയാണ് കൊയിലാണ്ടിയിലെ തട്ടികൊണ്ടുപോകല്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!