പോരാട്ടം തുടരാന്‍ സിന്ധു; റോവിങ് ഇന്ത്യന്‍ താരങ്ങള്‍ സെമി ഫൈനല്‍ മത്സരത്തിനിറങ്ങും

ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ബുധനാഴ്ച നിർണായക പോരാട്ടത്തിനിറങ്ങുന്നു.
ഗ്രൂപ്പ് ജെ-യിൽ ഹോങ്കോങ് താരം ചെയുങ് എൻഗാൻ യിയാണ് എതിരാളി. രാവിലെ 7.30-നാണ് മത്സരം.മൂന്നു താരങ്ങളുള്ള ഗ്രൂപ്പിൽ കൂടുതൽ പോയന്റ് നേടുന്ന താരം പ്രീക്വാർട്ടറിലെത്തും. സിന്ധുവും ചെയുങ്ങും ആദ്യമത്സരത്തിൽ ജയിച്ചതിനാൽ ഇരുവരും തമ്മിലുള്ള മത്സരവിജയി നോക്കൗട്ട് റൗണ്ടിലെത്തും.
ഇസ്രായേലിന്റെ സെനിയ പൊളികാർപോവയെയാണ് ഇരുവരും ആദ്യമത്സരത്തിൽ തോൽപ്പിച്ചത്. ബാഡ്മിന്റണിൽ മൂന്നുവീതം താരങ്ങളുള്ള 16 ഗ്രൂപ്പുകളും നാലു താരമുള്ള ഒരു ഗ്രൂപ്പുമാണുള്ളത്. ഓരോ ഗ്രൂപ്പിലെയും വിജയികൾ നോക്കൗട്ട് റൗണ്ടിലെത്തും.
ബോക്സിങ് റിങ്ങിൽ പൂജറാണി
ഈ വർഷം ദുബായിൽനടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ സ്വർണംനേടിയ ഹരിയാണക്കാരി പൂജറാണിയിൽനിന്ന് രാജ്യം മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. പൂജറാണി ഒളിമ്പിക്സിലെ ആദ്യപോരാട്ടത്തിന് ബുധനാഴ്ച ഇറങ്ങും. 75 കിലോഗ്രാം പ്രീക്വാർട്ടറിൽ അൾജീരിയയുടെ ഐചർക് ചായിബാണ് പൂജയുടെ എതിരാളി.
റോവിങ് പുരുഷ ഡബിൾ സ്കൾസ് സെമിയിൽ അർജുൻ ലാൽ ജതും അരവിന്ദ് സിങ്ങും ഇന്ന് മത്സരിക്കും.

