കേസില്‍ പ്രതിയായാല്‍ മന്ത്രിയാകാന്‍ പാടില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നു-മുഖ്യമന്ത്രി

തിരുവനന്തപുരം: കേസിൽ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാൻ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി. ശിവൻകുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരിൽ അദ്ദേഹം രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സുപ്രീം കോടതി വിധി അന്തിമമാണെന്നും അത് അനുസരിക്കാൻ നാമെല്ലാം ബാധ്യസ്ഥരാണെന്നും ഇന്നലെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ നിയമപരമായി നേരിടും. കേസിനെ ആവശ്യമായ രീതിയിൽ കോടതിയിൽ നേരിടാനുള്ള നടപടി സ്വീകരിക്കും. ഇതിന്റെ പേരിൽ രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധിക്കെതിരായ പരാമർശമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. ശിവൻകുട്ടിയുടെ രാജിക്കാര്യത്തിൽ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.

