ഫോണ്‍ ചോര്‍ത്തല്‍: എന്‍ഡിഎയില്‍ ഭിന്നത; അന്വേഷണം വേണമെന്ന് നിതീഷ് കുമാര്‍

പട്ന: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. പെഗാസസ് വിഷയത്തിൽ എൻഡിഎ സഖ്യകക്ഷികളിൽ നിന്ന് അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ നേതാവാണ് നിതീഷ് കുമാർ.
പെഗാസസിൽ അന്വേഷണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും പൊതുമധ്യത്തിൽ പരസ്യമാക്കണം. ഫോൺ ചോർത്തലിനെക്കുറിച്ച് ദിവസങ്ങളായി കേൾക്കുകയാണ്. പാർലമെന്റിലും വിഷയം ചർച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം അവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതിനാൽ വിഷയം ചർച്ച ചെയ്യപ്പെടണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.
പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പെഗാസസ് വിഷയത്തിൽ ചർച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. എന്നാൽ പ്രതിപക്ഷ നിരയിലെ ആവശ്യങ്ങളൊന്നും അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനിടെയാണ് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്.
ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ പ്രതിപക്ഷ നേതാക്കളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രമുഖരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

