കാബൂള്‍ വിമാനത്താവളം തുറന്നു, കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഉടൻ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇൻഡോ-ടിബറ്റൻ അതിർത്തി പോലീസിലെ 100 ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനിൽ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാൻ വ്യോമമേഖല അടച്ചതിനാലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കേണ്ടി വന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അഫ്ഗാൻ വ്യോമമേഖല അടച്ചത്.
ആദ്യഘട്ടത്തിൽ 120 പേരെ ഇന്ത്യയിലേക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വ്യോമസേനയുടെ വിമാനത്തിലാവും ഇവരെ കൊണ്ടുവരിക. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കുടുങ്ങിയ ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
അതിനിടെ ഒഴിപ്പിക്കൽ നടപടികൾക്കായി കാബൂൾ വിമാനത്താവളം തുറന്നുവെന്ന് യുഎസ് ജനറൽ ഹാങ്ക് ടെയ്ലർ വ്യക്തമാക്കി. വിമാനത്താവളത്തിന് സുരക്ഷ ഉറപ്പാക്കാൻ യുഎസ്സിന്റെ സേനാവിമാനങ്ങൾ കാബൂളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം 3500 സൈനികരടങ്ങുന്ന ട്രൂപ്പിനെ അമേരിക്ക വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്

