അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നത്’: രക്ഷാസമിതിയില്‍ മന്ത്രി ജയ്ശങ്കര്‍

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഭീകരർക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടി വേണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തിൽ യുഎൻ രക്ഷാ സമിതി സംഘടിപ്പിച്ച ചർച്ചയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിലായാലും ഇന്ത്യക്കെതിരേ ആയാലും ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകൾ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവർത്തിക്കുന്നു. വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ് ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത്. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവർത്തനങ്ങൾ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാൻ ലോകരാഷ്ട്രങ്ങൾ തയ്യറാകണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു.
ഐഎസ് ഭീകരർ അവരുടെ ശൃംഖല വ്യാപിക്കുകയാണ്. ലോകം മുഴുവൻ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചർച്ചയിൽ സംസാരിച്ച മറ്റുരാജ്യങ്ങൾ താലിബാനെ പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോൾ ജയ്ശങ്കർ അതിന് തയ്യാറായില്ല. അഫ്ഗാൻ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യുഎൻ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറൽ വ്ളാഡിമർ ആവശ്യപ്പെട്ടു. താലിബാന്റെ പല നേതാക്കളാണെന്നും മുദ്രകുത്തപ്പെട്ട ഭീകരരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനാണ് മുൻഗണനയെന്ന് നേരത്തെ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു

