RSS ഏത് സ്വാതന്ത്ര്യസമരത്തിലാണ് പങ്കെടുത്തത്? ലിസ്റ്റ് തരാമോ; സംഘപരിവാറിനെ വിമർശിച്ച് കർണാടക അഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെ ചോദ്യംചെയ്ത് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലിനൽകിയ അംഗങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ചുകൊണ്ടാണ് ശനിയാഴ്ച ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം ആർഎസ്എസ്സിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയത്.
സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് അംഗങ്ങളുടെയെങ്കിലും പട്ടിക നൽകാൻ തനിക്ക് കഴിയുമെന്നും, എന്നാൽ അങ്ങനെയുള്ള 50 പേരുകളുടെയെങ്കിലും പട്ടിക ഹാജരാക്കാൻ ആർഎസ്എസ്സിന് സാധിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ‘ആർഎസ്എസ്സിനോടുള്ള എന്റെ ഒരേയൊരു ചോദ്യം ഇതാണ്; നിങ്ങൾ ഏത് സ്വാതന്ത്ര്യസമരത്തിലാണ് പങ്കെടുത്തതെന്ന് ഞങ്ങളോട് പറയൂ.’ ഖാർഗെ പരിഹസിച്ചു.
ഇന്ത്യാ-പാക് വിഭജനത്തിന് ശേഷം നാട്ടിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിലാണ് ആർഎസ്എസ് പങ്കുവഹിച്ചതെന്ന് ആരോപിച്ച ഖാർഗെ, അതിനുശേഷം ഉണ്ടായ കലാപങ്ങളിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഈ സംഘടന എന്താണ് ചെയ്തതെന്നും ചോദിച്ചു. ആർഎസ്എസ്സിന്റെ സംഘടനാപരമായ പദവിയെയും ഖാർഗെ ചോദ്യം ചെയ്തു.
സംഘടന രജിസ്റ്റർ ചെയ്യാത്തതിനാൽ അതിനെ അങ്ങനെ എളുപ്പത്തിൽ ‘നിരോധിക്കാൻ’ കഴിയില്ലെന്നും ഖാർഗെ വാദിച്ചു. ‘ആർഎസ്എസ്സിനെ നിരോധിക്കാൻ കഴിയില്ല. സന്തോഷും മോഹൻ ഭാഗവതും പറഞ്ഞത് സത്യമാണ്: അവരെ നിരോധിക്കാൻ കഴിയില്ല. കാരണം അവർ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല. നിങ്ങളുടെ സംഘടനയെ എനിക്ക് നിരോധിക്കണമെങ്കിൽ, ആദ്യം നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ലേ?’ ഖാർഗെ പരിഹസിച്ചു.
പൊതുസ്ഥലങ്ങളിൽ നടത്തുന്ന ആർഎസ്എസ് ശാഖകൾ പോലെയുള്ള പ്രവർത്തനങ്ങളെ ബാധിച്ചേക്കാവുന്ന, സർക്കാർ സ്ഥാപനങ്ങളും പൊതുസ്വത്തുക്കളും സംഘടനകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി കർണാടക സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമനിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ പോരാട്ടത്തിനിടയിലാണ് ഖാർഗെയുടെ ഈ പരാമർശങ്ങൾകൂടി വരുന്നത്.
അതേസമയം, ‘കർണാടക സർക്കാർ സ്ഥാപനങ്ങളും പൊതുസ്വത്തുക്കളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ബിൽ, 2026’ (Karnataka Regulation of Use of Government Premises and Public Property Bill, 2026) പ്രിയങ്ക് ഖാർഗെ ന്യായീകരിച്ചു. ഇത് ആർഎസ്എസ്സിനെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് എന്ന ബിജെപിയുടെ ആരോപണങ്ങളും അദ്ദേഹം തള്ളി.
നിർദ്ദിഷ്ട നിയമപ്രകാരം, ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാതെ തന്നെ, പൊതുസ്വത്തുക്കളിലോ സർക്കാർ സ്ഥാപനങ്ങളിലോ പരിപാടികൾ നടത്തുന്നതിന് മുൻപായി സംഘടനകൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. പുതിയ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കുന്നതിന് മുൻപ് തന്നെ ബിജെപി എന്തിനാണ് ഇതിനെ എതിർക്കുന്നത് എന്നാണ് ഖാർഗെയുടെ നിലപാട്.
‘ആ ബില്ലിൽ ഏതെങ്കിലും സംഘടനയുടെയോ അസോസിയേഷന്റെയോ സ്ഥാപനത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേര് പരാമർശിക്കുന്നുണ്ടോ?’ ഖാർഗെ ചോദിച്ചു. പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾക്ക് നിയമപരമായ പിന്തുണ നൽകാനാണ് ഈ നിയമനിർമ്മാണം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഖാർഗെയുടെ പരാമർശങ്ങളോട് പ്രതികരിച്ച്, ആർഎസ്എസ്സിനെ പിന്തുണച്ച് ബിജെപി നേതാവ് ബി.എൽ. സന്തോഷ് ശനിയാഴ്ച രംഗത്തെത്തി. ആർഎസ്എസ്സിന് അതിന്റെ നിലനിൽപ്പ് തെളിയിക്കാൻ ഔദ്യോഗിക രജിസ്‌ട്രേഷന്റെ ആവശ്യമില്ലെന്നും ദശകങ്ങളായി ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിലാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്ന് സന്തോഷ് പറഞ്ഞു.
ബെംഗളൂരുവിൽ ഹിന്ദു ജാഗരണ വേദി സംഘടിപ്പിച്ച ‘അഖണ്ഡ ഭാരത സങ്കൽപ ദിന’ പരിപാടിയിൽ സംസാരിക്കവെ, വിഭജന കാലത്ത് ആർഎസ്എസ് ഹിന്ദുക്കൾക്കൊപ്പം നിലകൊണ്ടിരുന്നുവെന്നും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ തന്നെയാണ് ഇന്നും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
‘അക്കാലത്തും ആർഎസ്എസ് രജിസ്റ്റർ ചെയ്തിരുന്നില്ല, ഇന്നും രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്‌ട്രേഷൻ അതിന്റെ നിലനിൽപ്പിനെ നിർണയിക്കുന്നില്ല; ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിലൂടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്.’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് വെറും ഉപ്പുസത്യാഗ്രഹത്തിലൂടെയോ ചർക്ക തിരിക്കുന്നതിലൂടെയോ മാത്രമല്ല, ആയിരക്കണക്കിന് വിപ്ലവകാരികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗത്തിലൂടെയാണെന്നും സന്തോഷ് പറഞ്ഞു. ‘സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ഒരു സമ്മാനമായി ലഭിച്ചതല്ല. ലക്ഷക്കണക്കിന് ദേശസ്‌നേഹികളായ യുവാക്കളും യുവതികളും ലക്ഷക്കണക്കിന് സൈനികരും സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയതുകൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്.’ അദ്ദേഹം പറഞ്ഞു

