KSDLIVENEWS

Real news for everyone

കോവിഡ് നിയന്ത്രണം പരാജയം; മരം മുറി കേസിലെ ധർമ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം- വി.ഡി സതീശന്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനെ തടസപ്പെടുത്തും. കോവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവർത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഒരാൾ പോസ്റ്റീവ് ആയാൽ രോഗം പകർന്നിരിക്കുന്നവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിംഗ് കേരളത്തിൽ പരാജയമാണ്. ഒരാൾ പോസിറ്റീവ് ആയാൽ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 എന്നതാണ് കേരളത്തിലെ കണക്ക്. വാക്സീൻ ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ വാക്സിന് സബ്സിഡി ഏർപ്പെടുത്തണം.


ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ഐ.എ.എസ്. ഉദ്യോഗസ്ഥർ കോവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ ജനറൽ വാർഡിലെ ബെഡ്ഡിന് 750 രൂപ ഏർപ്പെടുത്തിയ തീരുമാനം ഒരു ഉദാഹരണമാണ്. ഈ ഉത്തരവ് പിൻവലിക്കാൻ മന്ത്രി ഇതുവരെ തയാറായിട്ടില്ല. ഉദ്യോഗസ്ഥർ എഴുതി നൽകുന്നതിനു താഴെ ഒപ്പുവയ്ക്കാതെ സാമാന്യ ബുദ്ധി ഉപയോഗിക്കാൻ ഭരാണാധികാരികൾ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

2021 ജൂലൈ മുതൽ സമിതി യോഗങ്ങളുടെ മിനിട്ട്സ് പോലും പുറത്തു വിടുന്നില്ല. ഏപ്രിൽ വരെ 50000 മാത്രമായിരുന്നു ടെസ്റ്റ്. ഇപ്പോഴാണ് കൂട്ടിയത്. ഇപ്പോഴും മപ്പതു ശതമാനം മാത്രമാണ് ആർ.ടി.പി.സി.ആർ. എടുക്കുന്നത്. ആന്റിജൻ ടെസ്റ്റ് വിശ്വാസ യോഗ്യമല്ല. തമിഴ്നാട് 100 ശതമാനം ആർ.ടി.പി.സി.ആറാണ് ഉപയോഗിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഫലപ്രദമാണ് കേരളത്തിലെ കോവിഡ് പ്രതിരോധമെന്നാണ് നേരത്തെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്.


വയനാട്ടിലെ മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ടുള്ള ധർമ്മടം ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. ധർമ്മടത്തുള്ള രണ്ടു പേർ പ്രതികളുമായി നൂറിലേറെ തവണ സംസാരിച്ചതിന്റെ രേഖകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. തെളിവുകൾ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ അരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!