ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് യാത്ര; രണ്ട് ബംഗാള്‍ സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചു

തിരുവനന്തപുരം: തുമ്പയിൽ തീവണ്ടി തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ, ഗണേഷ് എന്നിവരാണ് മരിച്ചത്. മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുന്നതിനിടെ തീവണ്ടി തട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച പുലർച്ചെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ റെയിൽവേപാളത്തിൽ കണ്ടെത്തിയത്. ഇവരുടെ മൊബൈൽഫോണുകളും ഹെഡ്സെറ്റും സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടുണ്ട്. കെട്ടിടനിർമാണ തൊഴിലാളികളായ ഇരുവരും ചിത്തിരനഗറിലാണ് താമസിച്ചിരുന്നത്.
ഇവരോടൊപ്പം താമസിക്കുന്നവരെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു. മരണത്തിൽ മറ്റുദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് നൽകുന്നവിവരം. മൃതദേഹങ്ങൾ പ്രാഥമിക നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

