ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയ്ക്കും യുണൈറ്റഡിനും തോല്‍വി; ബയേണിനും ചെല്‍സിക്കും യുവന്റസിനും ജയം

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കിമിട്ടുക്കൊണ്ട് വമ്പൻമാർ കളത്തിലിറങ്ങി. ഗ്രൂപ്പ് ഇയിൽ സ്പാനിഷ് കരുത്തരായ എഫ് സി ബാഴ്സലോണയും ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.ചെൽസി, ബയേൺ മ്യൂണിക്ക്, യുവന്റസ് എന്നീ ടീമുകൾ വിജയം സ്വന്തമാക്കി
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് ബാഴ്സയെ തകർത്തത്. സൂപ്പർ താരം റോബർട്ട് ലെവെൻഡോവ്സ്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളറും ലക്ഷ്യം കണ്ടു.
സ്വിസ് ക്ലബ്ബ് യങ് ബോയ്സിനോടാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.13-ാം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 35-ാം മിനിട്ടിൽ പ്രതിരോധതാരം ആരോൺ വാൻ ബിസ്സാക്ക ചുവപ്പുകാർഡ് കണ്ട് പുറത്തായത് ടീം ഘടനയെ സാരമായി ബാധിച്ചു. മുന്നേറ്റ താരങ്ങളെ പിൻവലിച്ച് പ്രതിരോധ താരങ്ങളെയാണ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർ കൊണ്ടുവന്നത്. ഇതോടെ ടീം പതറി. രണ്ടാം പകുതിയിൽ 66-ാം മിനിട്ടിൽ മൗമി എൻഗാമെല്യുവിലൂടെ യങ്ബോയ്സ് സമനില ഗോൾ കണ്ടെത്തി. മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ തിയോസൺ സിയേബച്യു യങ്ബേയ്സിനായി വിജയ ഗോൾ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അത്ലാന്റയെ വിയ്യാറയൽ സമനിലയിൽ കുരുക്കി.
ഗ്രൂപ്പ് എച്ചിൽ റഷ്യൻ ക്ലബ്ബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിന് ചെൽസി പരാജയപ്പെടുത്തി. ലുക്കാക്കുവാണ് ചെൽസിക്കായി വല ചലിപ്പിച്ചത്. ഗ്രൂപ്പ് ജിയിൽ സെവിയ-റെഡ്ബുൾ സാൽസ്ബർഗ് മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.=0
ഗ്രൂപ്പ് എച്ചിൽ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മാൽമോയെ തകർത്തു. അലെക്സ് സാൻഡ്രോ, പൗലോ ഡിബാല, അൽവാരോ മൊറാട്ട എന്നിവർ ടീമിനായി വലകുലുക്കി

