KSDLIVENEWS

Real news for everyone

കെ റെയിൽ പദ്ധതിക്ക് യുഡിഎഫ് ഉപസമിതിയുടെ റെഡ് സിഗ്നൽ; പദ്ധതി അപ്രായോഗികമെന്ന് റിപ്പോർട്ട്

SHARE THIS ON

തിരുവനന്തപുരം: കെ റെയിൽ പദ്ധതി അപ്രായോഗികം എന്ന് യുഡിഫ് ഉപസമിതി. പരിസ്ഥിതിക്ക് വൻ ദോഷം ഉണ്ടാക്കുന്ന അതിവേഗ റെയിൽ പാത കേരളത്തെ നെടുകെ മുറിക്കും. പദ്ധതി സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എം കെ മുനീർ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോർട്ട്‌ നൽകി. റിപ്പോർട്ട്‌ വ്യാഴാഴ്ച ചേരുന്ന യുഡിഫ് യോഗം ചർച്ച ചെയ്യും

കെ റെയിൽ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ കുതികുതിക്കുമ്പോഴാണ് പദ്ധതിക്ക് യുഡിഎഫ് ഉപസമിതിയുടെ ചുവപ്പ് സിഗ്നൽ. ഒരു കാലത്തും ലാഭത്തിലെത്താത്ത സംസ്ഥാനത്തിന് വൻബാധ്യതയും കേരളത്തിൻറെ പരിസ്ഥിതിയെ തകർക്കുന്നതുമായ പദ്ധതി എന്നാണ് കെ റെയിലിനുള്ള യു ഡി എഫ് ഉപസമിതി വിശേഷണം. അതിവേഗം പായാൻ നിരപ്പായ സ്ഥലത്ത് നാലു മീറ്ററും ചതുപ്പിൽ പത്ത് മീറ്റർ ഉയരത്തിലും മണ്ണിട്ട് നിരത്തിയുള്ള പാളം നിർമ്മാണം കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിന് തടയിടും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കിൽ ചെലവ് ഒന്നേകാൽ ലക്ഷം കോടിയിലേറെ വരും. ഇത്രയേറെ ചെലവിൽ ഉണ്ടാക്കുന്ന പാളങ്ങൾ സ്റ്റാൻഡേർഡ് ഗേജ് ആയതിനാൽ മറ്റ് ട്രെയിനുകൾക്കൊന്നും ഓടാനുമാകില്ല. നിലവിലെ റെയിൽവെ പാതകളുടെ നവീകരണവും ചുരുങ്ങിയ ചെലവിൽ വിമാനത്താവളങ്ങൾ ബന്ധിപ്പിച്ചുള്ള വിമാനസർവ്വീസും ഉപസമിതി മുന്നോട്ട് വെക്കുന്ന ബദലാണ്.

സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനിൽക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത്. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സർക്കാർ അടുത്തിടെ ഏജൻസിയെ വെച്ചിരുന്നു പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സർക്കാർ ഗ്രീൻ ട്രിബ്യൂണലിൽ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. ഉപസമിതി റിപ്പോർട്ടിൽ വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം അന്തിമതീരുമാനമെടുക്കും. റിപ്പോർട്ട് അതേ പടി അംഗീകരിച്ച് എതിർക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുത്താൽ വികസന വിരോധികൾ എന്ന വിമർശനം ഉയരുമോ എന്ന ആലോചന മുന്നണി നേതൃത്വത്തിനുണ്ട്. റിപ്പോർട്ട് അംഗീകരിച്ചാൽ സംസ്ഥാന സർക്കാറിൻരെ സ്വപ്ന പദ്ധതിക്കെതിരെ യുഡിഎഫ് പ്രത്യക്ഷ സമരം കടുപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!