കരിപ്പൂരിലെത്തിയത് 32 കോടിയുടെ ഹെറോയിൻ, പിന്നിൽ അന്താരാഷ്ട്ര സംഘം, ആഫ്രിക്കൻ യുവതിയെ കാത്തിരുന്നയാൾക്ക് വേണ്ടി അന്വേഷണം.

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൻ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. അന്താരാഷ്ട്ര വിപണിയിൽ 32 കോടി വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കൻ വനിതയിൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം.
മീബിയ സ്വദേശിനിയായ 41 കാരി സോക്കോ ബിഷാല ജൊഹനാസ്ബർഗിൽ നിന്നുമാണ് വന്നത്. ഖത്തർ എയർവേസ് വിമാനത്തിൽ പുലർച്ചെ 2.15 നാണ് ഇവർ കരിപ്പൂരിലെത്തിയത്. ബിഷാലയുടെ ട്രോളി ബാഗിനടിയിൽ ഒട്ടിച്ചു വച്ച നിലയിലായിരുന്നു അഞ്ച് കിലോഗ്രാം ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഹെറോയിന് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ ആളെത്തുമെന്നായിരുന്നു ഇവർക്ക് കിട്ടിയ നിർദേശം. ഇവർ പ്രൊഫഷണൽ മയക്കുമരുന്ന് കാരിയറാണെന്ന് ഡിആർ ഐ അറിയിച്ചു.
അന്വേഷണ സംഘം ഇവരോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന്. ആരാണ് വിമാനത്താവളത്തിൽ ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇന്നലെയുണ്ടായത്. ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളിൽ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആർഐ അന്വേഷണ സംഘം അറിയിക്കുന്നത്. കോഴിക്കോട് ഡിആർഐ ടീം സോക്കോ ബിഷാലയെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി. കോടതി ജയിലിലേക്ക് മാറ്റി.

