KSDLIVENEWS

Real news for everyone

കുരുക്ക് മുറുകുന്നു ;
മന്ത്രി സ്ഥാനം തുലാസിൽ ;
ജലീൽ പുറത്തേക്കൊ ?

SHARE THIS ON

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മ‌െന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ മന്ത്രിസഭയിലെ നിലനില്‍പ് തന്നെ അനിശ്ചിതത്വത്തിലായി. ഇന്നലെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായ ജലീലിന് എന്‍ഫോഴ്സ്‌മെന്റ് ക്ളീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് സൂചന. ചോദ്യങ്ങള്‍ക്ക് ജലീല്‍ നല്‍കിയ മറുപടികളില്‍ ഒന്നിലും ഇ.ഡി തൃപ്തി രേഖപ്പെടുത്തിയിട്ടില്ല. യു.എ.ഇ നയതന്ത്രബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്ക് ലഭിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥങ്ങളായിരുന്നെന്നുമുള്ള മുന്‍നിലപാട് ജലീല്‍ ഇന്നലെയും ആവര്‍ത്തിച്ചു. പിടിച്ചുനില്‍ക്കുക പ്രയാസം
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ, ഇത്രയും ഗുരുതരമായ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. സര്‍ക്കാരിനും എല്‍.ഡി.എഫിനും രാഷ്ട്രീയമായി ഒരുപോലെ തിരിച്ചടിയാകുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ് ഈ സംഭവം. ഇ.ഡി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന ശക്തമായ സൂചനകള്‍ക്കിടെ, സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കസ്‌റ്റംസും മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്‍.ഐ.എ ജലീലിനെ ചോദ്യം ചെയ്താല്‍ പിന്നെ സര്‍ക്കാരിന് അദ്ദേഹത്തെ സംരക്ഷിക്കുക ബുദ്ധിമുട്ടായിരിക്കും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തതു പോലെയല്ല, ഒരു മന്ത്രിയെ എന്‍.ഐ.എ പോലുള്ള കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ ജലീലിനെതിരെ തിരിഞ്ഞ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കി കഴിഞ്ഞു. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് സി.പി.എം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കിയാല്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേക്കും.
നയതന്ത്ര കാര്‍ഗോ ദുരൂഹം ആ 14 കിലോ
വിമാനത്താവളത്തിലെ എയര്‍വേ ബില്ലിലെ തൂക്കമനുസരിച്ച്‌ മതഗ്രന്ഥങ്ങള്‍ 250 പായ്ക്കറ്റുകളിലായി 4479കിലോഗ്രാം ഉണ്ടായിരുന്നു. കാര്‍ഗോയില്‍ ഒരുപാക്കറ്റിന് 17.19കിലോ തൂക്കം. ഇതില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത ഒരു മതഗ്രന്ഥത്തിന് 576 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതുപ്രകാരം ഒരുപായ്ക്കറ്റിന് 17.85 കിലോ തൂക്കവും അതില്‍ 31മതഗ്രന്ഥങ്ങളും ഉണ്ടാവേണ്ടതാണ്. എയര്‍ വേ ബില്ലിലെ തൂക്കവും സാമ്ബിള്‍ പരിശോധനയിലെ തൂക്കവും തമ്മില്‍ 14 കിലോഗ്രാമിന്റെ വ്യത്യാസമുണ്ട്. കാര്‍ഗോയിലെത്തിയതെല്ലാം മതഗ്രന്ഥമാണെന്ന ജലീലിന്റെ വാദം വിശ്വസിച്ചാലും അധികമെത്തിയ 14 കിലോ എന്താണെന്ന സംശയം ദുരീകരിക്കുകയാണ് ഇ.ഡി ലക്ഷ്യം.
250 പാക്കറ്റുകളില്‍, 32 പാക്കറ്റാണ് മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ സി-ആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയില്‍ മലപ്പുറത്ത് എത്തിച്ചത്. ഇതില്‍ 992 മതഗ്രന്ഥങ്ങളുണ്ട്. എയര്‍ വേ ബില്ലിലെ തൂക്കമനുസരിച്ച്‌ 7750 മതഗ്രന്ഥങ്ങള്‍ എത്തിയിരിക്കണം. ശേഷിക്കുന്ന 6758 മതഗ്രന്ഥങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ലോക്ക് ഡൗണിലെ പൊലീസ് പരിശോധന ഒഴിവാക്കാന്‍ കേരളാ സ്റ്റേറ്റ് ബോര്‍ഡ് വച്ച അടച്ചുമൂടിയ ലോറിയില്‍ സ്വര്‍ണം കടത്തിയെന്നാണ് ഇ.ഡി പറയുന്നത്.
പി.ബി യോഗം ചര്‍ച്ച ചെയ്യും
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ന് ചേരുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. ജലീലിനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അറിയാതെ ജലീല്‍ നടത്തിയ ഇടപെടലുകളില്‍ സി.പി.എം ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ജലീലിനെ ചോദ്യം ചെയ്ത സാഹചര്യം കേന്ദ്രനേതൃത്വത്തെ സംസ്ഥാന നേതൃത്വം ധരിപ്പിച്ചിതായി സൂചനയുണ്ട്. വിഷയം ചര്‍ച്ച ചെയ്യില്ലെന്നാണ് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. എന്നാല്‍ യോഗത്തില്‍ ജലീലില്‍ വിഷയവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെയും വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!