KSDLIVENEWS

Real news for everyone

ഒപ്പംചെന്നെങ്കില്‍ രക്ഷിക്കാന്‍ കഴിഞ്ഞേനേ, പറ്റിയില്ല’; ഇഷാന്റെ ഓര്‍മകളില്‍ വിതുമ്പി അലവിക്കുട്ടി

SHARE THIS ON

കോട്ടയം: ”ഞാൻ ഒപ്പംചെന്നെങ്കിൽ രക്ഷിക്കാൻ കഴിഞ്ഞേനേ. അത് പറ്റിയില്ല.” തീവണ്ടിയിൽനിന്നുവീണ് മകളുടെ മകൻ മരിച്ച സങ്കടം അടക്കാൻ കഴിയാതെ അലവിക്കുട്ടി പറഞ്ഞു. പേരക്കുട്ടി മുഹമ്മദ് ഇഷാൻ തീവണ്ടിയിൽനിന്നുവീണ് മരിച്ച സംഭവം വിശദമാക്കുകയായിരുന്നു അദ്ദേഹം. രാത്രി 12 ആയതോടെ അദ്ദേഹം ഉറങ്ങാൻ കിടന്നിരുന്നു. കൊച്ചുമകൻ ശൗചാലയത്തിലേക്ക് പോകുന്നു എന്ന് അടുത്തുള്ളവരോട് പറഞ്ഞു. അവന്റെ ഉമ്മയുടെ സഹോദരി പിന്നാലെ നടന്നുചെന്നു. ശൗചാലയവാതിൽ തുറക്കുംമുമ്പ് കുട്ടി പുറത്തേക്കുതെറിച്ചുപോയി.

മാതൃസഹോദരി പിടിക്കാൻശ്രമിച്ചു. പക്ഷേ രക്ഷിക്കാൻ കഴിഞ്ഞില്ല. താനായിരുന്നു ഒപ്പമെങ്കിൽ പിടിക്കാൻ കഴിഞ്ഞേനെയെന്ന് അദ്ദേഹം പറയുന്നു. ബോഗിയുടെ വാതിൽ തുറന്നുകിടന്നതും അപകടത്തിന് കാരണമായി. നല്ല വേഗത്തിലായിരുന്നു വണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. കരച്ചിൽകേട്ടാണ് താൻ ഉണർന്നത്. അതിനിടെ ചങ്ങലവലിച്ച് വണ്ടിനിർത്തിയിരുന്നു. ബോഗിയിലുള്ളവരെല്ലാംകൂടി പുറത്തിറങ്ങി കുട്ടിയെ തിരഞ്ഞു. ബഹളംകേട്ട് സമീപവാസികളും എത്തിയിരുന്നു. നാട്ടുകാരിൽ ഒരാളാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

വിവാഹത്തിന്റെ സന്തോഷത്തിൽനിന്ന് സങ്കടത്തിലേക്ക്

മുഹമ്മദ് ഇഷാന്റെ ഉമ്മയുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. തിരുവനന്തപുരത്താണ് ഇഷാന്റെ ഉമ്മ ജസ്നയുടെ അനുജത്തി റസീദയെ വിവാഹം കഴിച്ചയച്ചത്. ആ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു സംഘം. വിവാഹത്തിന്റെയും വരന്റെ വീട് സന്ദർശനത്തിന്റെയും സന്തോഷനിമിഷങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കകം കുടുംബാംഗങ്ങളെ കാത്തിരുന്നത് അപകടം.

എല്ലാവരുടെയും ഓമനയായ ഇഷാൻ ഒപ്പമില്ലെന്ന തിരിച്ചറിവിനോട് പൊരുത്തപ്പെടാൻ ആർക്കും ആയിട്ടില്ല. ആകെ തകർന്നുപോയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ഒപ്പംനിൽക്കാൻ കോട്ടയം ജനറൽ ആശുപത്രി വളപ്പിൽനിന്ന മുത്തച്ഛൻ അലവിക്കുട്ടിയും മരുമകൻ റാഷിദിനും പിന്തുണയുമായി നാട്ടിൽനിന്നു ഒരു സംഘമെത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഒരു ബന്ധുവും സഹായവുമായി ഉണ്ടായിരുന്നു.

തീവണ്ടിയിൽനിന്ന് തെറിച്ചുവീണ് ഇഷാൻ

തീവണ്ടിയാത്രയ്ക്കിടെ ശൗചാലയത്തിലേക്ക് പോകുമ്പോൾ പുറത്തേക്കുള്ള വാതിലിലൂടെ തെറിച്ചുപോയ ബാലൻ മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദ്ദീഖിന്റെയും ജസ്നയുടെയും മകൻ മുഹമ്മദ് ഇഷാൻ (10) ആണ് മരിച്ചത്. കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിലാണ് അവർ യാത്ര ചെയ്തിരുന്നത്.

ഉമ്മയുടെ സഹോദരി റസീദയുടെ വിവാഹം രണ്ട് ദിവസം മുമ്പായിരുന്നു. ആ വീട് സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു കുടുംബം. ജസ്ന ഗർഭിണിയായതിനാൽ അവരും സിദ്ദീഖും യാത്രയ്ക്ക് വന്നിരുന്നില്ല. കുട്ടിയുടെ നട്ടെല്ലിനും തലയ്ക്കും സാരമായ പരിക്കേറ്റിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മമ്പാട് എ.എം.യു.പി.എസ്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഇഷാൻ. ഫാത്തിമാലിയാനയാണ് സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!