KSDLIVENEWS

Real news for everyone

കൂസലില്ലാതെ സൂരജ്, കണ്ട് മുഖംതിരിച്ച് ബന്ധുക്കള്‍, സങ്കടമടക്കി ഉത്രയുടെ അച്ഛനും സഹോദരനും

SHARE THIS ON

കൊല്ലം: കോടതിമുറിയിൽ കൂസലില്ലാതെയാണ് ഉത്രവധക്കേസ് പ്രതി സൂരജ് നിന്നത്. ജഡ്ജി ശിക്ഷാവിധി വായിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു. വായിച്ചുതീർന്നപ്പോൾ പ്രതിക്കൂട്ടിൽനിന്നിറക്കി. തൊട്ടടുത്തുനിന്ന തന്റെ അഭിഭാഷകരോട്, വിധിയെന്താണെന്ന് ചോദിച്ചു. വധശിക്ഷയില്ലെന്നും തടവേയുള്ളൂവെന്നും അഭിഭാഷകർ പറഞ്ഞപ്പോഴും നിർവികാരനായി നിൽക്കുകയായിരുന്നു.

ദുഃഖഭാരം താങ്ങാനാകാതെ കോടതിവരാന്തയിലിരുന്ന ഉത്രയുടെ അച്ഛൻ വിജയസേനന്റെയും സഹോദരൻ വിഷുവിന്റെയും മറ്റു ബന്ധുക്കളുടെയും സമീപത്തുകൂടിയാണ് സൂരജിനെ കൊണ്ടുപോയത്. സൂരജിനെ കണ്ട് മറ്റു ബന്ധുക്കൾ മുഖംതിരിച്ചു. വിജയസേനനെ കണ്ടയുടൻ സൂരജ് വേഗത്തിൽ മുറിക്കുള്ളിലേക്കു പോകുകയായിരുന്നു.

കുറ്റം വീണ്ടും നിഷേധിച്ച് സൂരജ്

ഉത്രയെ കൊലപ്പെടുത്തിയശേഷം മാധ്യമങ്ങൾക്കുമുന്നിൽ സൂരജ് പലതവണ കുറ്റം നിഷേധിച്ചിരുന്നു. തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ ഞാനൊന്നും ചെയ്തിട്ടില്ലച്ഛാ എന്ന് ഉത്രയുടെ അച്ഛനോട് സൂരജ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് എല്ലാം ഞാനാണ് ചെയ്തതെന്ന് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് സൂരജ് വ്യക്തമായ മറുപടിനൽകിയതുമില്ല.

കോടതിയിൽ നടന്നത്

  • രാവിലെ 11.50:ജില്ലാ ജയിലിൽനിന്ന് എതിർവശത്തുള്ള കോടതിയിലേക്ക് കനത്ത പോലീസ് കാവലിൽ പ്രതി സൂരജ് എസ്. കുമാറിനെ എത്തിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി മുറിയിൽ കയറ്റിയപാടേ പ്രതിയുടെ വിലങ്ങഴിച്ചു. പ്രതിക്കൂടിനോടു ചേർന്ന് ഭിത്തിയിൽ ചാരിനിന്ന സൂരജിനോട് അഭിഭാഷകർ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം തലയാട്ടി കേട്ടു.
  • 11.59:ജഡ്ജി എം. മനോജ് സീറ്റിലെത്തി. 12 മണിയോടെ ശിക്ഷാവിധി വായിച്ചുതുടങ്ങി. മാധ്യമപ്രവർത്തകരും അഭിഭാഷകരുമെല്ലാം ശ്രദ്ധയോടെ വിധി കേട്ടുകൊണ്ടിരുന്നു. സൂരജ് കൂസലില്ലാതെ പ്രതിക്കൂട്ടിൽ നിന്നു. 12.14-ന് വിധി വായിച്ചുതീർന്ന ജഡ്ജി മുറിയിലേക്ക് മടങ്ങി. പ്രതിക്കൂടിന് പുറത്തിറങ്ങിയ സൂരജ് പുറത്ത് കസേരയിലിരുന്നു.
  • 12.22:ജയിലേക്ക് അയക്കുന്നതിനുമുമ്പ് തിരിച്ചറിയൽ അടയാളം പരിശോധിച്ചു.
  • 12.25: സൂരജ് പ്രതിക്കൂടിന് പുറത്ത് കസേരയിലിരുന്നു. അഭിഭാഷകരുമായി സംസാരിച്ചു.
  • 3.15: വിധിന്യായത്തിന്റെ പകർപ്പ് നൽകിയശേഷം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകാനായി കോടതിയിൽനിന്നിറക്കി. മാധ്യമങ്ങളോട് അപ്രതീക്ഷിത പ്രതികരണം. കോടതിയിൽനടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരെ നോക്കി സൂരജ് വിളിച്ചുപറഞ്ഞു. തന്നെയും ഉത്രയെയും കുഞ്ഞിനെയുംപറ്റി പറയുന്നതെല്ലാം തെറ്റാണ്. ഉത്ര ബി.എ.വരെ പഠിച്ചവളാണ്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി മാത്രം വായിച്ചുനോക്കിയാൽ എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് പറഞ്ഞു.

പാമ്പുപിടിത്തക്കാരന് മോചനമില്ല

ഉത്രവധക്കേസിൽ മാപ്പുസാക്ഷിയായതിനെത്തുടർന്ന് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും പാമ്പുപിടിത്തക്കാരൻ ചാവർകാട് സുരേഷിന് ജയിലിൽനിന്ന് ഉടനെ പുറത്തിറങ്ങാനാകില്ല. വനംവകുപ്പിന്റെ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ഇയാൾക്ക് വിചാരണത്തടവുകാരനായി തുടരേണ്ടിവരും. സുരേഷിന്റെ വീട്ടിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഒരു മൂർഖനെ പിടികൂടിയിരുന്നു. ഈ കേസിൽ പുനലൂർ വനം കോടതിയിലാണ് കുറ്റപത്രം നൽകിയത്.

അനധികൃതമായി പാമ്പുകളെ പിടിക്കുകയും പതിനായിരം രൂപയ്ക്ക് അണലിയെയും 7000 രൂപയ്ക്ക് മൂർഖനെയും സൂരജിന് വിൽക്കുകയും ചെയ്തതിന് സുരേഷിന്റെ പേരിൽ കേസുണ്ട്. അണലിയെയും മൂർഖനെയും ഉപയോഗപ്പെടുത്തിയതിന് വനംവകുപ്പ് സൂരജിനെതിരെ രണ്ടു കേസെടുത്തിട്ടുണ്ട്. വന്യജീവി നിയമപ്രകാരമുള്ള കേസിൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. ഗാർഹികപീഡനക്കേസിലും സൂരജ് വിചാരണ നേരിടേണ്ടിവരും.

ഒന്നും അറിയാതെ ആർജവ്

പതിവില്ലാതെ ഒട്ടേറെപ്പേർ വീട്ടിലെത്തുകയും ഒന്നിച്ചിരുന്ന് ടി.വി. കാണുകയും ചെയ്യുമ്പോൾ ഉത്രയുടെ മകൻ ആർജവ് വീടിനുള്ളിൽ ഓടിനടക്കുന്നുണ്ടായിരുന്നു. കൂടുതൽ മാധ്യമങ്ങളും ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ ഈ രണ്ടരവയസ്സുകാരനെ വീട്ടുകാർ മാറ്റി. ധ്രുവ് എന്നു വിളിച്ചിരുന്ന കുട്ടിയുടെ പേര് സംഭവത്തിനുശേഷം ഉത്രയുടെ മാതാപിതാക്കൾ ആർജവ് എന്ന് മാറ്റിയിരുന്നു.

സ്വാഗതാർഹം -വനിതാകമ്മിഷൻ

ഉത്ര വധക്കേസിൽ വിധി സ്വാഗതാർഹമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി. കേരളീയ സമൂഹത്തിൽ സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുന്നതാണ് വിധി. സമയബന്ധിതമായി നീതിനിർവഹണം നടത്താൻ കഴിഞ്ഞു. അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!