ദമ്പതിമാരെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചനിലയില്‍; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം

അടിമാലി: വണ്ണപ്പുറം കമ്പകക്കാനത്ത് ദമ്പതിമാരെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതി മരിച്ചനിലയിൽ. കൊരങ്ങാട്ടി തേവർ കുഴിയിൽ അനീഷി(34)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. വീട്ടിൽനിന്ന്, ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലക്കിവെച്ചത് കണ്ടെത്തി. വിഷംകഴിച്ച് ജീവനൊടുക്കിയതായാണ് പ്രഥമിക നിഗമനം. എന്നാൽ, പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
കേരളത്തെ നടുക്കിയ കന്പകക്കാനം കൂട്ടക്കൊലക്കേസിലെ സൂത്രധാരനാണ് അനീഷ്. മന്ത്രവാദിയായ കാനാട്ട് വീട്ടിൽ കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ കവർച്ച ലക്ഷ്യമിട്ട് അനീഷിന്റെ നേതൃത്വത്തിൽ ക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപമുള്ള ചാണകക്കുഴിയിൽ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കുറ്റപത്രം. 35 പവൻ സ്വർണമാണ് കവർന്നത്. അനീഷ്, കൃഷ്ണന്റെ ശിഷ്യനായിരുന്നു.
2018 ജൂലായ് 29-നായിരുന്നു കൊലപാതകം. ഓഗസ്റ്റ് ഒന്നിന് മൃതദേഹങ്ങൾ കണ്ടെത്തുകയും ആറിന് നേര്യമംഗലത്തുനിന്ന് അനീഷിനെ പിടികൂടുകയുമായിരുന്നു.
കുറ്റപത്രം സമർപ്പിക്കാൻ താമസിച്ചതിനാൽ 100 ദിവസത്തിന് ശേഷം അനീഷ് ഉൾപ്പടെയുള്ളവർ ജാമ്യത്തിലിറങ്ങി. ഒരുവർഷത്തിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
ജാമ്യത്തിലിറങ്ങിയശേഷം വിഷാദരോഗത്തിന് അടിപ്പെട്ട അനീഷ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് തിരികെയെത്തി. അമ്മ എറണാകുളത്ത് ജോലി ചെയ്യുന്നതിനാൽ കൊരങ്ങാട്ടിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.സമീപവാസികളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.
വ്യാഴാഴ്ച വൈകീട്ട് വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ അടിമാലി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം വീട്ടിൽത്തതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് സംഘത്തിന്റെ പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റും. വെള്ളിയാഴ്ച രാവിലെ തുടർനടപടികൾ സ്വീകരിക്കുമെന്ന് അടിമാലി സി.ഐ. പറഞ്ഞു കേസിൽ നാല് പ്രതികളാണുള്ളത്.
ചോര മരവിപ്പിച്ച കൊലപാതകം
2018 ഓഗസ്റ്റ് ഒന്ന്. ഏറ്റവും ക്രൂരമായ കൊലപാതക വാർത്തയാണ് അന്ന് ഇടുക്കി കേട്ടത്. വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നുകുഴിച്ചുമൂടിയെന്നായിരുന്നു വാർത്ത. മരിച്ചത് അച്ഛനും അമ്മയും രണ്ട് മക്കളും. രണ്ടുദിവസമായി കൃഷ്ണന്റെ മകൾ ആർഷ, പാൽ വാങ്ങാെനത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അയൽവാസിയാണ് വീട്ടിൽ ചോരപ്പാടും മറ്റും കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സമീപത്തെ ചാണകക്കുഴി മൂടിയിരിക്കുന്നതായി കണ്ടു. മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വെട്ടിയും കുത്തിയും തലയ്ക്കടിച്ചുമാണ് എല്ലാവരെയും കൊന്നത്. മൃതദേഹങ്ങൾ ചെറിയ കുഴിയിലേക്ക് ചവിട്ടി ഒടിച്ചുതാഴ്ത്തിയ നിലയിലായിരുന്നു.

