വെള്ളരിക്കുണ്ടിൽ മനുഷ്യ മുഖ സാദൃശ്യമുള്ള ചിലന്തിയെ കണ്ടെത്തി ;
കൗതുകത്തോടെയും ഭയത്തോടെയും ജനം

മനുഷ്യ മുഖ സാദൃശ്യമുള്ള ചിലന്തി ജനങ്ങളില്‍ കൗതുകവും ഒപ്പം അമ്ബരപ്പും ഉളവാക്കി. വെള്ളരിക്കുണ്ട് ചീര്‍ക്കയത്തെ പാട്ടത്തില്‍ അപ്പുകുട്ടന്‍ നായരുടെ കൃഷി തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഈ അപൂര്‍വ്വ ഇനം ചിലന്തിയെ കണ്ടെത്തിയത്.
ഓറഞ്ചും മഞ്ഞയും കറുപ്പും വെളുപ്പും തവിട്ടും കലര്‍ന്ന പഞ്ചവര്‍ണ്ണ നിറത്തിലാണ് ചിലന്തിയുടെ രൂപം. മനുഷ്യ മുഖം വ്യക്തമാക്കുന്ന തരത്തില്‍ മുഖവും വായയും കണ്ണും മൂക്കും ചെവിയും ഉള്‍പ്പെടെ എല്ലാം ഒത്തിണങ്ങിയ തരത്തിലാണ് ചിലന്തിയുടെ രൂപം. ചെവിയുടെ രണ്ട് ഭാഗത്തും രോമങ്ങളുമുണ്ട്. കുരുമുളക് വള്ളിയില്‍ വലകെട്ടി തൊട്ടിലാടും വിധത്തില്‍ മലര്‍ന്നു കിടന്ന് ഇര പിടിക്കുന്ന രീതിയിലായിരുന്നു ഈ ചിലന്തി. അപ്പുകുട്ടന്‍ നായരുടെ മകനും മാധ്യമ പ്രവര്‍ത്തകനുമായ സുധീഷ് പുങ്ങം ചാലാണ് ഈ അപൂര്‍വ്വ ഇനം ചിലന്തിയെ തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ലോകത്ത് 43,000 ഇനം ചിലന്തികള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ മാത്രം 500 ഓളം ഇനത്തില്‍ ചിലന്തികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യ സാദൃശ്യ മുഖമുള്ള ചിലന്തിയെ ആദ്യമായാണ് കണ്ടെത്തുന്നത്.

