പ്രളയദുരിതം കാണാനെത്തി ഫോട്ടോഷൂട്ട്: ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ വിവാദത്തില്‍

ചെന്നൈ: ചെന്നൈയിൽ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശിക്കവെ ബിജെപി നേതാക്കളുടെ ഫോട്ടോ ഷൂട്ട് വിവാദത്തിൽ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിലെ കെടുകാര്യസ്ഥത തുറന്നുകാട്ടാൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തിയ സന്ദർശനമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പാർട്ടി സഹപ്രവർത്തകൻ കാരു നാഗരാജനൊപ്പം അണ്ണാമലൈ ചെറിയ വെള്ളക്കെട്ടുള്ള പ്രദേശത്ത് ബോട്ടിൽ ഇരിക്കുന്ന വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കണങ്കാലോളം വെള്ളമുള്ള ഒരു തെരുവിലൂടെ ബോട്ടിൽ സഞ്ചരിക്കുകയും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയോട് സുഖവിവരം അന്വേഷിക്കുന്ന പോലെ അഭിനയിക്കുന്നത് വീഡിയോയിൽ പകർത്താൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യത്തിന് വിശ്വാസ്യത ലഭിക്കാൻ അണ്ണാമലയ്ക്ക് പിന്നിലായി വെള്ളത്തിൽ നിൽക്കുന്നവരോട് മാറി നിൽക്കാൻ പറയുന്നതും വ്യക്തമാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ വ്യാപകമായ ട്രോളിന് ഇടയായിരുന്നു

