KSDLIVENEWS

Real news for everyone

വഖഫ് നിയമന വിഷയം; കോഡിനേഷന്‍ കമ്മിറ്റിയിലെ അനൈക്യം മുസ്ലിം ലീഗിന് തലവേദനയാവുന്നു

SHARE THIS ON

വഖഫ് നിയമന വിഷയത്തിൽ പരസ്യ പ്രക്ഷോഭം പ്രഖ്യാപിച്ചെങ്കിലും കോഡിനേഷൻ കമ്മിറ്റിയിലെ അനൈക്യം മുസ്ലിം ലീഗിന് തലവേദനയാവുന്നു.നിലവിൽ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വിഭാഗം മാത്രമാണ് മുസ്ലിം ലീഗിന്റെ സമര പരിപാടികളോട് സഹകരിയ്ക്കുന്നത്. അതേസമയം സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച നാളെ നടക്കും.
വഖഫിലെ നിയമനങ്ങൾ പിഎസ്സിയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാണ് കോഡിനേഷൻ കമ്മിറ്റിയുടെ നിലപാടെങ്കിലും പരസ്യ പ്രക്ഷോഭത്തിന്റെ കാര്യത്തിൽ ഭിന്നതയുണ്ട്. പള്ളികളിൽ പ്രതിഷേധം സംഘടിപ്പിയ്ക്കാനുള്ള കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ നിന്ന് സമസ്ത പിന്നോട്ടുപോയതോടെ മുസ്ലിം ലീഗ് വെട്ടിലായിരുന്നു.
തുടർന്നു ചേർന്ന അടിയന്തര നേതൃയോഗമാണ് വഖഫ് സംരക്ഷണ റാലി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച കോഴിക്കോട്ടാണ് യോഗം. പരസ്യ പ്രക്ഷോഭങ്ങളിൽ സമസ്തയുടെ പങ്കാളിത്തമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.
നിലവിൽ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള മുജാഹിദിലെ ഒരു വിഭാഗം മാത്രമാണ് മുസ്ലിം ലീഗ് സമരങ്ങളോട് സഹകരിയ്ക്കുന്നത്. സംസ്ഥാനത്തെ കൂടുതൽ വഖഫ് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതും മഹല്ലുകളുടെ പ്രാധിനിധ്യമുള്ളതും ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായ സമസ്തയ്ക്കാണ്.
കഴിഞ്ഞ ദിവസം വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമസ്തയുടെ നേതാക്കളുമായി മുഖ്യമന്ത്രിയും നാളെ ചർച്ച നടത്തും. അതേസമയം അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
പി എസ്സി വഴി നിയമനമുണ്ടായാൽ മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിൽ താൽപര്യമില്ലാത്തവർ വഖഫ് സ്വത്ത് കൈകാര്യം ചെയ്യാനിട വരുമെന്ന ആശങ്ക പരിഹരിയ്ക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!