വെന്റിലേറ്ററില്‍ 104 ദിവസം; കോവിഡിനെ തോല്പിച്ച് 46 കാരി

ബംഗളൂരു: മാസങ്ങളോളം ചികിത്സ തുടർന്നെങ്കിലും ഒടുവിൽ കോവിഡിനെ തോൽപിച്ച് കർണാടകയിലെ 46കാരിയുടെ അതിജീവനം. കൊപ്പാള്‍ ബോഡരു ഗ്രാമവാസിയായ ഗീതമ്മയാണ് കോവിഡിനെതുടർന്നുണ്ടായ അണുബാധയെ ദീർഘനാളത്തെ ചികിത്സക്കൊടുവിൽ അതിജീവിച്ചത്. കോവിഡിനെതുടർന്ന് 104 ദിവസത്തോളമാണ് ഇവർ വെൻറിലേറ്ററിൽ മാത്രം കഴിഞ്ഞത്. കോവിഡ് ബാധിതർ സാധാരണയായി മൂന്നുമാസത്തോളം വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുന്നത് അപൂർവമാണെന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.
ഗ്രാമത്തിലെ ഒരു പൊതുപരിപാടിയില്നിന്നാണ് കർഷക തൊഴിലാളിയായ ഗീതമ്മക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് ജൂലൈ മൂന്നിനാണ് കോവിഡ് ബാധിതയായ ഗീതമ്മയെ കൊപ്പാള്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് കണ്ടെത്തി. ഇതോടെ 54 ദിവസത്തെ ചികിത്സക്കുശേഷം ഉടനെ െവൻറിലേറ്റർ ഐ.സി.യുവിലേക്ക് മാറ്റി. അപ്പോഴേക്കും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ 94 ശതമാനത്തോളം ബാധിച്ചിരുന്നു.
പിന്നീട് ദിവസങ്ങളോളം ഗീതമ്മയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായില്ല. എന്നാൽ, ഒരുമാസത്തിനുശേഷം േനരിയ മാറ്റം കണ്ടുതുടങ്ങി. മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്നതും ആരോഗ്യകരമായ ജീവിതരീതിയുമാണ് ഗീതമ്മയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ചികിത്സക്ക് നേതൃത്വം നല്കിയ ഡോ. വേണുഗോപാല്‍ പറഞ്ഞു

