മുന്‍മന്ത്രിക്ക് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം, വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ പി. തങ്കമണിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. തങ്കമണിയുടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. മുൻമന്ത്രിക്കും ഭാര്യക്കും മകനുമെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ മുൻ മന്ത്രിമാരുടെ വീട്ടിൽ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്ന പരിശോധനകളുടെ തുടർച്ചയാണ് ഇപ്പോൾ തങ്കമണിയുടെ വീട്ടിൽ നടക്കുന്ന പരിശോധനയും.
കഴിഞ്ഞ സർക്കാരിൽ അംഗങ്ങളായിരുന്നവരിൽ പരിശോധനയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ മന്ത്രിയാണ് തങ്കമണി. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചാണ് ബുധനാഴ്ചത്തെ പരിശോധന. തങ്കമണി 4.58 കോടിയുടെ അധിക സ്വത്ത് അനധികൃതമായി സ്വന്തമാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലും ബന്ധുക്കളുടെ പേരിലും അവരെ ബിനാമികളാക്കി കോടിക്കണക്കിന് സ്വത്ത് മുൻമന്ത്രി സമ്പാദിച്ചുവെന്നാണ് വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ. അതോടൊപ്പം തന്നെ ഞെട്ടിക്കുന്ന മറ്റൊരു വിവരവും മന്ത്രിക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വിജിലൻസ് വ്യക്തമാക്കുന്നു. രാജ്യത്ത് നിയമവിരുദ്ധമായ ക്രിപ്റ്റോ കറൻസിയായി വൻ നിക്ഷേപങ്ങളും മന്ത്രി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് ഒരു സംസ്ഥാനത്തെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ നിയമവിരുദ്ധ നിക്ഷേപം നടത്തിയെന്ന് ഒരു അന്വേഷണ ഏജൻസി സ്ഥിരീകരിക്കുന്ന ആദ്യ സംഭവം കൂടിയാണ് ഇത്. മുൻ മന്ത്രിയുടെ സേലത്തേയും നാമക്കലിലേയും വീട്ടിലും ഓഫീസുകളിലും ഇപ്പോഴും റെയ്ഡ് പുരോഗമിക്കുകയാണ്.

