ഹോർമുസ് കടലിടുക്കിൽ മഞ്ഞുരുകുന്നു: യുഎസും ഇറാനും ധാരണയിലേക്ക്; യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ/ ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചത് ആഗോള ഊർജ്ജ വിതരണത്തെ സാരമായി ബാധിച്ചിരുന്നു. കരാർ പ്രകാരം വരും മണിക്കൂറുകളിൽ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ മോചിപ്പിക്കപ്പെടുമെന്നാണ് സൂചന.
ഹോർമുസ് കടലിടുക്ക് ക്രമേണ തുറക്കുന്നതിന് പകരമായി ഉപരോധം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ എത്തിയിട്ടുണ്ടെന്നും കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളുടെ മോചനം വരും മണിക്കൂറുകളിൽ ദൃശ്യമാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനുമായുള്ള ചർച്ചകൾ വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു സമ്പൂർണ്ണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന സൈനിക നീക്കം ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു. എങ്കിലും ഉപരോധം പൂർണ്ണമായും നീക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക മുന്നോട്ടുവെച്ച 14 ഇന ധാരണാപത്രം ഇറാൻ പരിശോധിച്ചുവരികയാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവെക്കുകയാണെങ്കിൽ, ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയ്യാറായേക്കും.
ആഗോള എണ്ണ വിതരണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പാതയാണ് ഹോർമുസ് കടലിടുക്ക്. ഈ മേഖലയിലുണ്ടാകുന്ന ഏതൊരു സൈനിക മാറ്റവും ആഗോള ഊർജ്ജ വിപണിയെ സാരമായി ബാധിക്കാറുണ്ട്. നിലവിലെ ചർച്ചകൾ സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് സൂചനകൾ നൽകുന്നുണ്ടെങ്കിലും, ഉപരോധം പൂർണ്ണമായും പിൻവലിക്കാത്തത് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്നതിന്റെ സൂചനയാണ്. എങ്കിലും ചർച്ചകളിലെ പുരോഗതി എണ്ണ വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

