KSDLIVENEWS

Real news for everyone

കേരളത്തിലെത്തുന്ന വിദേശ യാത്രക്കാർക്ക് ശനി മുതൽ നിർബന്ധിത ഹോം ക്വാറന്റീൻ

SHARE THIS ON

പത്തനംതിട്ട ∙ ശനിയാഴ്ച (ജനുവരി 8) മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാർഗനിർദേശം ചൊവ്വാഴ്ച മുതൽ നടപ്പാക്കാനാണ്. ഒമിക്രോൺ ആശങ്ക ഉയരുന്നതും കോവിഡ് കേസുകൾ വർധിക്കുന്നതും കണക്കിലെടുത്ത് കേരളത്തിൽ നേരത്തേ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഏഴ് ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരും. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസലേഷനില്‍ പ്രവേശിപ്പിക്കും.

ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് നേരത്തേ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റീന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കും.

എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുക. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്നവരില്‍ 2 ശതമാനം പേരുടെ സാംപിളുകള്‍ റാൻഡം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം.


എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാംപിളുകള്‍ റാൻഡം പരിശോധന നടത്തും. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കും.

ക്വാറന്റീന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!