KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ഇടപെടല്‍; 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും

SHARE THIS ON

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ നിന്ന് സുപ്രധാന വിധി. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നൽകി. വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങൾ തള്ളിയിരുന്നു. കേസിൽ 16 സാക്ഷികളെ കൂടുതൽ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈൽ ഫോൺ രേഖകളുടെ അസ്സൽ പകർപ്പ് ഹാജരാക്കാൻ നിർദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതിൽ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.


പ്രോസിക്യൂഷൻ ആവശ്യപ്പെട്ട 16 സാക്ഷികൾക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അതോടൊപ്പം മൊബൈൽ ഫോൺ രേഖകളുടെ അസ്സൽ പകർപ്പ് ഹാജരാക്കാനും കോടതി അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് കേസിൽ നിർണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

കേസിൽ മറ്റൊരു സുപ്രധാന ഇടപെടലും ഹൈക്കോടതി നടത്തി. കേസിൽ എത്രയും പെട്ടെന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം നൽകി. ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടർമാർ സമീപകാലത്ത് രാജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!