“വേറിട്ടൊരു പ്രതിഷേധം”
കടലിന് മുകളിൽ കടത്തിയാൽ ഞങ്ങൾ കടലിൽ എറിയും : കെ ടി ജലീലിനെ പ്രതീകാത്മകമായി കടലിൽ എറിഞ്ഞ് പ്രതിഷേധം

കൊല്ലം: എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും എന്‍.ഐ.എയും ചോദ്യം ചെയ്‌തതിനു ശേഷം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകാനിരിക്കുന്ന മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ആളിക്കത്തുമ്ബോള്‍ വ്യത്യസ്‌തമായൊരു സമരം കൊല്ലത്ത് നടന്നു. കൊല്ലം തിരുമുല്ലവാരത്താണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വേറിട്ടൊരു സമരപരിപാടി അരങ്ങേറിയത്. കെ.ടി ജലീലിന്റെ കോലം പ്രതീകാത്മകമായി അറബിക്കടലില്‍ എറിഞ്ഞായിരുന്നു പത്തോളം വരുന്ന സംഘത്തിന്റെ പ്രതിഷേധം. സമരം കണ്ട പലര്‍ക്കും സംഭവം കൗതുകമായി. സെക്രട്ടറിയേറ്റിന് മുമ്ബിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും ജലപീരങ്കിയും ലാത്തിയടിയുമൊക്കെയായി സമരം പ്രക്ഷുബ്‌ധമാകുന്നതിനിടയ്‌ക്ക് കൊല്ലത്തെ സമരരീതി ഇനിയൊരു ട്രെന്‍ഡായി മാറുമോയെന്നാണ് കണ്ടറിയേണ്ടത്.
ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള മറ്റ് പ്രതിഷേധ സമരങ്ങള്‍ തുടര്‍ച്ചയായ ഒമ്ബതാം ദിവസമായ ഇന്നും തുടര്‍ന്നു. ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. കോഴിക്കോട് കളക്‌ട്രേറ്റിനു മുമ്ബില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്.
പൊലീസ് ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം അത് പ്രാവര്‍ത്തികമായില്ല. ഇതിനോടകം പലയിടത്തും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തിരുന്നു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചത്. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായില്ല. പിന്നീട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കളക്‌ട്രേറ്റിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കള്ക്‌ട്രേറ്റിന്റെ മുന്‍വശത്തെ ഗേറ്റ് പൊലീസ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചിരുന്നു. അതുവഴി അകത്തു കടക്കാന്‍ ശ്രമിക്കാതെ പിന്‍വശത്തെ ഗേറ്റില്‍ കൂടി പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരിക്കേറ്റു.

