KSDLIVENEWS

Real news for everyone

നാറ്റോക്ക് പണി കൊടുക്കാന്‍ റഷ്യ; കിം ബാലിസ്റ്റിക് മിസൈലും പരീക്ഷിച്ചു

SHARE THIS ON

ഒടുവില്‍ റഷ്യയും ‘പണി’ തുടങ്ങി. ലോക രാഷ്ട്രങ്ങളെ റഷ്യക്ക് എതിരാക്കി ഉപരോധിച്ച്‌ ശ്വാസം മുട്ടിക്കാനുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നീക്കത്തിനെതിരെ, തങ്ങളുടെ സുഹൃത്ത് രാജ്യങ്ങളെ മുന്‍നിര്‍ത്തിയാണ് റഷ്യയും പ്രഹരിക്കുന്നത്. 2017 ന് ശേഷം ഇതാദ്യമായി ഉത്തര കൊറിയ, നിരോധിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ICBM) പരീക്ഷിച്ചിരിക്കുകയാണ്. റഷ്യയുമായി ഏറെ അടുപ്പമുള്ള ഈ രാജ്യത്തിന്റെ പ്രകോപനം, അമേരിക്കക്കും ജപ്പാനും ദക്ഷിണ കൊറിയക്കും ഒരു പോലെ ഭീഷണിയാണ്. 6,000 കിലോമീറ്ററിലധികം ഉയരത്തില്‍ ഈ മിസൈല്‍ പറന്നതായാണ് ജപ്പാന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.ഒരു മണിക്കൂറിലധികം പറന്നതിന് ശേഷമാണ് മിസൈല്‍ ജപ്പാന്റെ തെക്ക് വെള്ളത്തില്‍ പതിച്ചിരിക്കുന്നത്. വമ്ബന്‍ ഭീഷണിയാണിത്.

യുക്രെയിനില്‍ റഷ്യന്‍ സൈന്യം കയറിയതിനു ശേഷം ഉത്തരകൊറിയ നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ICBM) പരീക്ഷിക്കുന്നത് ഇതാദ്യമാണ്.ഉപഗ്രഹ വിക്ഷേപണമാണെന്ന് പ്യോങ്‌യാങ് അവകാശപ്പെട്ട പരീക്ഷണങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഒരു ഐസിബിഎം സംവിധാനത്തിന്റെ പരീക്ഷണങ്ങളാണെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും വിലയിരുത്തുന്നത്.

2017-ല്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന്, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ആണവ പരീക്ഷണങ്ങളും പരീക്ഷിക്കുന്നതിന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്-ഉന്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യം പട്ടിണിയിലൂടെ കടന്നു പോകുകയും, ഉപരോധം പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതോടെ, ഈ വാഗ്ദാനത്തിന് താന്‍ ഇനി ബാധ്യസ്ഥനല്ലെന്ന് കിം പിന്നീട് പ്രഖ്യാപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളില്‍ നിന്ന് യുഎന്നും ഉത്തരകൊറിയയെ വിലക്കുകയും, മുന്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തെങ്കിലും, കിം ജോങ്ങ് ഉന്‍ പരീക്ഷണവുമായി മുന്നോട്ട് പോകുകയാണ് ഉണ്ടായത്.

ഇപ്പോള്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ICBM) പ്രയോഗിക്കാന്‍ ഉത്തര കൊറിയ തിരഞ്ഞെടുത്ത സമയം, അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമാണ് ഭീഷണിയാകുന്നത്. യുക്രെയിന്‍ വിഷയത്തില്‍ സൈനികമായ ഇടപെടലിന് അമേരിക്കക്കു മേല്‍ സമ്മര്‍ദ്ദം ഉയരുകയും ഇതേ തുടര്‍ന്ന്, അമേരിക്കക്കു പുറമെ ബ്രിട്ടണ്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ യുക്രെയിന് ആയുധങ്ങളും സാമ്ബത്തിക സഹായങ്ങളും നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളത്. റഷ്യയെ ഉപരോധത്തില്‍ പൂട്ടാന്‍ കൂടി ശ്രമിച്ചതോടെ, റഷ്യയും സമാനമായാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ പുതിയ പ്രകോപനമെന്നാണ് സൂചന. യുക്രെയിനില്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് നാറ്റോ സഖ്യം തുനിഞ്ഞാല്‍, ഉത്തര കൊറിയ ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളെ ആക്രമിക്കാന്‍ സാധ്യത ഉണ്ട്. അമേരിക്ക വരെ എത്തുന്ന നിരവധി മിസൈലുകളും ഉത്തര കൊറിയയുടെ പക്കല്‍ ഉണ്ട് എന്നതിനാല്‍, അമേരിക്കക്കും ശരിക്കും ഭയമാണുള്ളത്. കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയെ ആക്രമിച്ച്‌ കീഴ്പ്പെടുത്താന്‍ ശ്രമിച്ചാല്‍, ചൈന ഇടപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ഇതും അമേരിക്കയെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. റഷ്യക്കൊപ്പം പുതിയ എതിരാളികള്‍ കളത്തിലിറങ്ങുന്നത് അമേരിക്ക ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഉത്തര കൊറിയ ഇപ്പോള്‍ രംഗത്തിറങ്ങി കഴിഞ്ഞു. ഇതാടെ പത്മവ്യൂഹത്തില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ അമേരിക്ക.

അതേസമയം,യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയുടെ റഷ്യന്‍ അനുകൂല നിലപാടിനെതിരെ, ബ്രിട്ടണും ഇപ്പോള്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കോമണ്‍സ് സ്പീക്കര്‍ സര്‍ ലിന്‍ഡ്സെ ഹോയ്‌ലിന്റെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുടെയും നേതൃത്വത്തിലുള്ള ഇന്ത്യ സന്ദര്‍ശനമാണ് അവസാന നിമിഷം ബ്രിട്ടന്‍ റദ്ദാക്കിയിരിക്കുന്നത്.

10 അംഗ പ്രതിനിധി സംഘം ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം , ഡല്‍ഹിയും രാജസ്ഥാനും സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചപ്പോഴും, റഷ്യന്‍ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യന്‍ സൈനിക ഉപകരണങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ റഷ്യയെ, ഇന്ത്യ ഇതുവരെ ഉപരോധിക്കുകയോ അപലപിക്കുകയോ ചെയ്യാത്തതില്‍ നാറ്റോ സഖ്യകക്ഷികള്‍ കടുത്ത അതൃപ്തിയിലാണുള്ളത്.ഈ സാഹചര്യത്തില്‍ അമേരിക്ക മാത്രമല്ല. ഇന്ത്യയുടെ മറ്റു സൗഹൃദ രാജ്യങ്ങളായ ബ്രിട്ടണും ജപ്പാനും തങ്ങളുടേതായ രീതിയിലാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടന്റെ ഇപ്പോഴത്തെ നീക്കവും അതിന്റെ ഭാഗമാണ്. ബ്രിട്ടീഷ് സ്പീക്കറുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം റദ്ദാക്കിയതിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണ് ബ്രിട്ടണ്‍ ശ്രമിച്ചത്. എന്നാല്‍, ഈ നീക്കത്തിന് ഇന്ത്യ വഴങ്ങിയിട്ടില്ല.

യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബ്രിട്ടിഷ് പ്രതിനിധി സംഘത്തെ ആദ്യം വിഭാവനം ചെയ്‌തിരുന്നത്. എന്നാല്‍, ഫെബ്രുവരിയിലെ ഉക്രെയ്‌ന്‍ അധിനിവേശത്തിന് ശേഷം, സന്ദര്‍ശനത്തിന്റെ പശ്ചാത്തലം തന്നെ മാറുകയാണുണ്ടായത്, ഉക്രേനിയക്കാരുടെ സായുധ സേനയെ പിന്തുണയ്ക്കുന്നതില്‍ ബ്രിട്ടനാണ് അമേരിക്കക്കൊപ്പം ഏറ്റവും ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍, സ്പീക്കറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് എം.പിമാരുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെ ഇന്ത്യയും ആശങ്കയോടെയാണ് നോക്കി കണ്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ആഗ്രഹിച്ചത് തന്നെയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

റഷ്യക്കെതിരെ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിക്കാന്‍ ബ്രിട്ടീഷ് എംപിമാര്‍ വഴി നാറ്റോ ശ്രമിക്കുന്നതിന്‍്റെ ഭാഗമായാണ് ഈ സന്ദര്‍ശനത്തെ നയതന്ത്ര വിദഗ്ദരും വിലയിരുത്തിയിരുന്നത്.

പാശ്ചാത്യ ഉപരോധം റഷ്യയുടെ അന്താരാഷ്ട്ര പണമിടപാട് സംവിധാനങ്ങള്‍ക്ക് ഭീഷണിയാകുന്നതും റൂബിളിന്‍്റെ വില ഇടിയുകയും ചെയ്യുന്നത് മറികടക്കാന്‍, ഇന്ത്യയുമായി നിര്‍ണ്ണായക നീക്കങ്ങളാണ് റഷ്യ നടത്തി വരുന്നത്. റഷ്യയിലേക്കുള്ള കയറ്റുമതി തുടരാന്‍ സഹായിക്കുന്ന രൂപ-റൂബിള്‍ വ്യാപാര ക്രമീകരണത്തെ കുറിച്ച്‌, ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്ക് മോസ്കോയുമായി പ്രാഥമിക കൂടിയാലോചനയിലാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതാകട്ടെ ബ്രിട്ടനെയും അമേരിക്കയെയും ഏറെ ആശങ്കപ്പെടുത്തുന്നതുമാണ്.

റഷ്യയുടെ ഊര്‍ജ കയറ്റുമതിയും മറ്റ് ചരക്കുകളും വാങ്ങി മുന്നോട്ട് പോകാന്‍ ഇന്ത്യയെടുത്ത തീരുമാനം, നാറ്റോയുടെ റഷ്യന്‍ ഉപരോധത്തിനു തന്നെ വന്‍ പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനുമായും ചൈനയുമായും കടുത്ത ശത്രുത പുലര്‍ത്തുന്ന ഇന്ത്യക്ക്, തങ്ങളുടെ പ്രധാന ആയുധ വിതരണക്കാര്‍ കൂടിയായ റഷ്യയെ പിണക്കാന്‍ ഒരിക്കലും കഴിയില്ലന്നാണ്, ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്യ മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!