കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരില്‍ അഭിഭാഷകന് മുതല്‍ ഓട്ടോ ഡ്രൈവര്‍ വരെ; 11 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈൽ ഡിവൈസുകൾ/മെമ്മറി കാർഡുകൾ പൊലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ പൊലീസാണ് അഭിഭാഷകൻ, ഐജി ജീവനക്കാരൻ, ഓട്ടോ ഡ്രൈവർ തുടങ്ങിയവരുടെ മൊബൈൽഫോൺ ഉപകരണങ്ങൾ പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് കൊല്ലം റൂറൽ പൊലീസും ഇന്ന് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.
വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന്റെ നിർദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. അഡിഷണൽ എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഓ. മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു.
അഡ്വക്കേറ്റ്, വെബ് ഡെവലപ്പർ, വിദ്യാർഥികൾ, ഓട്ടോ ഡ്രൈവർ എന്നീ മേഖലകളിൽ ഉള്ളവരുടെ മൊബൈൽ ഡിവൈസുകൾ ആണ് പിടിച്ചെടുത്തവ. ചടയമംഗലം, പത്തനാപുരം , അഞ്ചൽ, കൊട്ടാരക്കര, ചിതറ, പുനലൂർ, കുണ്ടറ, കുളത്തൂപ്പുഴ എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈൽ ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു കൊടുക്കും.
കുട്ടികള്‍ക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് ഇത്തരം റെയ്ഡുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവർക്കെതിരെ കൊല്ലം റൂറൽ പോലീസ് നടപടികൾ ഊർജിതമായി തുടരുന്നതായിരിക്കും എന്ന് ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി. എസ് അറിയിച്ചു.

