പാക് ദേശീയ അസംബ്ലി നിർത്തിവച്ചു; ഇമ്രാൻ ഹാജരായില്ല, കോടതിയലക്ഷ്യമെന്ന് പ്രതിപക്ഷം

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ നിര്‍ണായക അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ചര്‍ച്ച തുടങ്ങി. ദേശീയ അസംബ്ലിയില്‍ അരമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഒരുമണിവരെ സഭ നിര്‍ത്തിവച്ചു. കൃത്യം 11 മണിക്ക് തന്നെ സഭായോഗം തുടങ്ങി. സര്‍ക്കാരിനെതിരായ ഗൂഢാലോചന ആദ്യം ചര്‍ച്ചചെയ്യണമെന്ന് തുടക്കത്തില്‍ തന്നെ സ്പീക്കര്‍ അസദ് ഖൈസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പ് വൈകിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു. തുടര്‍ന്ന് സംസാരിച്ച വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വോട്ടെടുപ്പ് ആകാമെന്നും എന്നാല്‍ ഗൂഢാലോചന ചര്‍ച്ചചെയ്യണമെന്നും ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. തുടര്‍ന്നാണ് നടപടികള്‍ തല്ക്കാലം നിര്‍ത്തിവച്ചത്. അതേസമയം, ഇമ്രാന് ഖാന് അടക്കമുള്ള ഭരണപക്ഷത്തെ പ്രമുഖര്‍ സഭയില്‍ ഹാജരായിട്ടില്ല. ഭരണപക്ഷത്തുനിന്ന് 51 പേര് മാത്രമാണ് എത്തിയത്. പ്രതിപക്ഷത്തെ 176 പേരും ഭരണകക്ഷിയിലെ 22 വിമതരും ദേശീയ അസംബ്ലിയില്‍ ഹാജരായിട്ടുണ്ട്.

