KSDLIVENEWS

Real news for everyone

പൈൽസിന് ശസ്ത്രക്രിയ ചെയ്ത യുവാവിന് ദാരുണാന്ത്യം: മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്

SHARE THIS ON

കണ്ണൂർ: പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചക്കരക്കൽ ഇരിവേരി സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവ്. തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ടാണു ഉത്തരവിട്ടത്. നാളെ മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. ബെംഗളൂരു വിക്ടോറിയ സർക്കാർ ആശുപത്രിയിലാണ് ഷാനവാസിന് (45) പൈൽസിനു ശസ്ത്രക്രിയ ചെയ്തത്. തുടർന്നുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്ന് ഷാനവാസ് മരിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെ ഇവർ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കഴിഞ്ഞ മാർച്ച് 16നാണ് അടക്കം ചെയ്തത്. ഇരിവേരി സ്വദേശിയാണെങ്കിലും 20 വർഷമായി കുടുംബവുമായി െബംഗളൂരുവിൽ താമസിക്കുന്ന, ഡെലിവറി ജോലി ചെയ്തിരുന്ന ഷാനവാസിനു നാടുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് അനുസരിച്ചാണ് ഇരിവേരിയിൽ അടക്കം ചെയ്തത്.

ശസ്ത്രക്രിയയിൽ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നാണ് ഭാര്യ തമിഴ്നാട് സ്വദേശിയായ ഷേർളി പറയുന്നത്. ബെംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ഫെബ്രുവരി 19ന് അഡ്മിറ്റായി. അന്ന് തന്നെ ശസ്ത്രക്രിയ നടത്തി. പിന്നീട് അടുത്ത ദിവസം അഡ്മിറ്റ് ചെയ്തിരുന്ന വാർഡിൽ രാത്രി ഒരുമണിക്ക് എത്തിയ ഡോക്ടർ മൊബൈൽ ടോർച്ച് വെട്ടത്തിൽ വീണ്ടും ശസ്ത്രക്രിയ ചെയ്തു. നഴ്സുമാരൊന്നും ഇല്ലാതെ തനിയെ വന്നാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ വലിയ മുറിവുണ്ടാകുകയും രക്തം വാർന്നു പോകുകയും ചെയ്തു. അതിന് ശേഷം നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയച്ചു. മാർച്ച് 15ന് വീണ്ടും വലിയ രീതിയിൽ രക്തസ്രാവം ഉണ്ടായതോടെ വീട്ടിൽ വച്ച് തന്നെ മരിച്ചു.

ആശുപത്രിയിൽ പരാതിയുമായി ചെന്നെങ്കിലും തങ്ങളെ കേൾക്കാൻ തയാറായില്ല. തുടർന്ന് ബെംഗളൂരു വി.വി. പുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ രണ്ട് മാസത്തോളം വൈകിപ്പിച്ചു. പിന്നീട് ബെംഗളൂരുവിലെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും ഷേർളി പറഞ്ഞു. കോടതി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചോദിച്ചെങ്കിലും റിപ്പോർട്ട് ഇല്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് വി.വി. പുരം പൊലീസ് പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനായി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെ സമീപിച്ചത്. നാളെ രാവിലെ 7 മണിയോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനാണ് ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!