ഞങ്ങള്‍ ദേശസ്നേഹികള്‍, സർവകലാശാലയില്‍ ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്’; JNU സംഘര്‍ഷത്തില്‍ വി.സി

ന്യൂഡല്‍ഹി: രാജ്യത്തെ മറ്റേതൊരു സര്‍വകലാശാലയേയും പോലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലുമുള്ളത് ദേശസ്നേഹികളാണെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്. രാമനവമി ദിനത്തില്‍ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വൈകാരിക പ്രകടനം യുക്തിക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചതാണ് കാംപസില്‍ ഉണ്ടായ സംഭവങ്ങള്‍ക്കിടയാക്കിയതെന്നും അവര്‍ ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രശ്നങ്ങളില്‍ പങ്കാളികളായ ഇരുവിഭാഗം വിദ്യാര്‍ഥികളുമായും ചര്‍ച്ചനടത്തുകയും അക്രമത്തോടു യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ എല്ലാത്തരത്തിലുമുള്ള അചാരങ്ങളുടേയും ഭാഗമാകണം. കാരണം ഞാന്‍ നാനാത്വത്തിലും വ്യത്യസ്തതയിലുമാണ് വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം, ശാന്തിശ്രീ പറഞ്ഞു.
ഇവിടെ വ്യത്യസ്ത ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യ ആഖ്യാനം മാത്രമല്ല വേണ്ടത്. ഇന്ത്യയില്‍ കാര്യങ്ങള്‍ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ടെന്നും ശാന്തിശ്രീ പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു

