ഭക്ഷ്യവിഷബാധയെതുടർന്ന് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ ചെറുവത്തൂരിലെ കൂൾബാറിന് നേരെ അക്രമം; ശക്തമായ പൊലീസ് കാവൽ

ചെറുവത്തൂർ: ഭക്ഷ്യവിഷബാധയെതുടർന്ന് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ ചെറുവത്തൂരിലെ കൂൾബാറിന് നേരെ അക്രമം. ഇവിടെ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെയാണ് പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് വിവരം. കൂൾബാറിന് നേരെയുണ്ടായ കല്ലേറിൽ ഗ്ലാസുകൾ തകർന്നു. ഇതേ തുടർന്ന് സ്ഥാപനത്തിന് ശക്തമായ പൊലീസ് കാവൽ ഏർപെടുത്തി.
കരിവെള്ളൂർ പെരളത്തെ നാരായണന് – പ്രസന്ന ദമ്പതികളുടെ മകളും ഇപ്പോൾ പിലിക്കോട് മട്ടലായിയിൽ താമസക്കാരിയുമായ ദേവനന്ദ (16) ആണ് മരിച്ചത്. കരിവെള്ളൂർ സ്കൂളിലെ വിദ്യാർഥിയായ ദേവനന്ദ ചെറുവത്തൂരിലെ ട്യൂഷൻ സെൻ്ററിൽ ട്യൂഷന് ചേർന്നിട്ടുണ്ട്. 29 ന് ട്യൂഷൻ ക്ലാസ് കഴിഞ്ഞ ശേഷം കൂടുകാരികൾക്കൊപ്പമാണ് ഷവർമ വാങ്ങി കഴിച്ചത്. ഷവർമ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ദേവനന്ദ അടക്കം ചെറുവത്തൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഹർഷ , അഭിൻരാജ്, അഭിജിത്, സൂര്യ, ആകാശ് , വൈഗ, അനുഗ്രഹ, ആദർവ് ,അഭിനന്ദ് , കാർതിക്, രഞ്ജിമ, ജോസ്ന എന്നിവർ ഉള്‍പെടെയുള്ള 15 പേര് ജില്ലാശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വയറിളക്കത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് നാല് പേര് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഞായറാഴ്ച രാവിലെ മൂന്ന് പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര് ആശുപത്രിയിലെത്തുകയായിരുന്നു.

