‘കേരളത്തിന്റെ മൗനം നിരാശാജനകം; എന്റെ കുടുംബത്തിന്റെ കാര്യത്തിലും ഭയമുണ്ട്

ആരിഫ് മുഹമ്മദ് ഖാൻ
SHARE
തിരുവനന്തപുരം∙ പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് പ്രതികരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ഗവർണർ കേരളം പോലുള്ള സംസ്ഥാനത്തുനിന്ന് കൂടുതൽ പ്രതിഷേധം പ്രതീക്ഷിച്ചു. സർക്കാർ പോലും മൗനം പാലിച്ചത് നിരാശാജനകമാണെന്ന് ഗവർണർ പറഞ്ഞു.
TOP NEWS
സമസ്ത നേതാവിനെതിരെ മന്ത്രി വീണ: ‘പെണ്‍കുട്ടിയെ അപമാനിച്ചത് അപലപനീയം’
കേരളത്തിൽനിന്ന് ഈ വിഷയത്തിൽ വലിയ പ്രതിഷേധമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ പ്രതികരിക്കുമായിരുന്നില്ല. ലിംഗസമത്വത്തിനും സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നൽകുന്നതിനും പേരുകേട്ട കേരളം പോലൊരു സമൂഹത്തിൽനിന്ന് വന്ന ഇത്തരം ഒരു പ്രതികരണം നിരാശാജനകമാണ്. അങ്ങനെയൊരു പ്രതിഷേധം ഉയർന്നുവന്നിരുന്നെങ്കിൽ, എനിക്ക് പ്രതികരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
ചെറുപ്രായത്തിലുള്ള ആ പെൺകുട്ടിയുടെ മനോധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. അങ്ങനൊരു ധൈര്യം ഇല്ലായിരുന്നെങ്കിൽ അത്രയധികം അപമാനം സഹിച്ച ആ പോൺകുട്ടി ചിലപ്പോൾ ആ സ്റ്റേജിൽ തളർന്നു വീണേനേ. ആ വിഡിയോയിൽ നോക്കൂ..ആ കുട്ടി ഹിജാബ് ധരിച്ചിട്ടുണ്ട്. ഞാൻ ആദ്യം മുതലേ പറയുന്നുണ്ട് അവർ ഹിജാബിനു വേണ്ടിയല്ല പ്രചാരണം നടത്തുന്നത് എന്ന്. സ്ത്രീകളെ നാലുചുമരുകൾക്കുള്ളിൽ ഒതുക്കാനുള്ള അവരുടെ ഗുഢാലോചനകളുടെ ഭാഗമാണിത്.
വിദ്യാഭ്യാസത്തിലുള്ള അവരുടെ താൽപര്യം ഇല്ലാതാക്കി സ്വയം നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാൻ നിർബന്ധിതരാക്കുന്നതിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സൃഷ്ടിക്കുന്നത്. അവൾ ഹിജാബ് ധരിച്ചാണ് സ്റ്റേജിൽ എത്തിയത്. നിങ്ങൾ ഹിജാബിനു വേണ്ടിയാണ് പോരാടുന്നതെങ്കിൽ എന്തിനാണ് അതു ധരിച്ചെത്തിയ ഒരു പെൺകുട്ടിയെ അപമാനിക്കുന്നത്. കാരണം നിങ്ങളുടെ ആത്യന്തികലക്ഷ്യം ഹിജാബ് അല്ല. ഇത്തരത്തിലുള്ള ആളുകളാണ് ലോകം മുഴുവൻ ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നത്.

