കനത്ത മഴ, ജില്ലയിൽ വ്യാപക നാശം; ബേവിഞ്ചയിൽ കുന്നിടിഞ്ഞ് ചുമരും ജനലും തകർന്ന് വീടിനുള്ളിൽ കല്ലും ചെളിമണ്ണും

ചെർക്കള ∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടം. ബേവിഞ്ചയിൽ വീടിനുള്ളിലേക്കു കുന്നിടിഞ്ഞു വീണു. കേളുഗെഡ, മാങ്ങാട് എന്നിവിടങ്ങളിൽ കിണറുകൾ താഴുകയും ചെയ്തു. ബേവിഞ്ചയിൽ കുന്നിടിഞ്ഞ് ഇരുനിലവീടിന് മുകളിൽ പതിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്. കല്ലുകൂട്ടം അടിയാതൊട്ടി റോഡിൽ പൊതുമരാമത്ത് കരാറുകാരനായ ബി.എ.സുബൈറിന്റെ ഇരുനിലവീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്.
വലിയ പാറക്കലല്ല് സുബൈറിന്റെ വീടിന് സമീപം അന്ന് പതിച്ചിരുന്നു. ബേവിഞ്ച കല്ലുകൂട്ടത്തെ കരാറുകാരനായ പി.മുഹമ്മദ്കുഞ്ഞിയുടെ വീടിനാണ് കുന്നിടിഞ്ഞ് ഭീഷണിയായത്. വീടിന്റെ ചുമരിനോട് ചേർന്നും വാരാന്തയിലും കല്ലും മണ്ണും പതിച്ചിരുന്നു. കാസർകോട് കേളുഗുഡെയിലെ ലക്ഷ്മിയുടെ വീടു പറമ്പിലെ കിണർ പാടെ താഴ്ന്നു പോയി. കഴിഞ്ഞ ദിവസം ബാര കടവുങ്ങാനത്തെ ഹരിഹരന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർന്നിരുന്നു.

